വരാനിരിക്കുന്ന 2027 ലെ ഏകദിന ലോകകപ്പിൽ ഓൾറൗണ്ടർ സ്ഥാനത്തേക്ക് ശിവം ദുബെയെ പരിഗണിക്കുന്നത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യില്ലെന്ന നിർണ്ണായക വിലയിരുത്തലുമായി ഇതിഹാസ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീം ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് അശ്വിന്റെ ഈ തുറന്നുപറച്ചിൽ. ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ദുബെയ്ക്ക് ഏകദിന ടീമിലേക്ക് വിളിവന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആറ് ഓവർ പന്തെറിഞ്ഞ താരം 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ ശുഭ്മൻ ഗില്ലും കൂട്ടരും ദുബെയെ പ്രധാന ഓൾറൗണ്ടറായി കാണുകയാണെങ്കിൽ അത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് അശ്വിൻ നിരീക്ഷിച്ചു.
തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിൽ’ സംസാരിക്കവെയാണ് അശ്വിൻ ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടർ സമവാക്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. വളരെ തുറന്നുപറഞ്ഞാൽ, ശിവം ദുബെയാണ് ലോകകപ്പ് ഓൾറൗണ്ടർ സ്ഥാനത്തിനായുള്ള പ്രധാന മത്സരാർത്ഥിയെങ്കിൽ ഇന്ത്യൻ ടീം വലിയ കുഴപ്പത്തിലാണെന്ന് കരുതേണ്ടി വരുമെന്ന് അശ്വിൻ പറഞ്ഞു. ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും എപ്പോഴും ആദ്യ ചോയ്സ്, രണ്ടാമത് നിതീഷ് കുമാർ റെഡ്ഡിയും. ഇതിനിടയിൽ സൂര്യൻഷ് ഷെഡ്ഗെയെയും ടീം മാനേജ്‌മെന്റ് പരീക്ഷിച്ചിരുന്നു. ഹാർദിക്കിനും നിതീഷിനും പരിക്കേൽക്കുമ്പോൾ മാത്രം ആശ്രയിക്കാവുന്ന ഒരു ബാക്കപ്പ് ഓപ്ഷൻ മാത്രമാണ് ദുബെ. മത്സരത്തിൽ ദുബെയ്ക്ക് ആറ് ഓവർ നൽകി കൃത്യമായി വിനിയോഗിച്ച നായകന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെങ്കിലും ഏകദിന ഫോർമാറ്റിൽ ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഏറ്റവും ഒടുവിൽ മാത്രം പരിഗണിക്കേണ്ട പേരാണ് അദ്ദേഹമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ നിരയിലെ മറ്റ് ഓൾറൗണ്ടർമാരെക്കുറിച്ച് സംസാരിച്ച അശ്വിൻ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങി പുറത്താകാതെ 52 റൺസുമായി തിളങ്ങിയ വാഷിംഗ്ടൺ സുന്ദറിന്റെ പദവിയെക്കുറിച്ചും വാചാലനായി. ഭാവിയിൽ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ സുന്ദറിന് ടീമിൽ ഇടം കണ്ടെത്തണമെങ്കിൽ അഞ്ചാം നമ്പറിൽ തന്നെ ബാറ്റിംഗ് തുടരേണ്ടി വരും. കാരണം ഏഴാം നമ്പറിൽ ഇറങ്ങി കളി തിരിക്കാനുള്ള വമ്പൻ ഹിറ്റിംഗ് ശേഷി സുന്ദറിനില്ല. ഏഴാം നമ്പറിൽ കളിക്കുന്ന താരം ബാറ്റിംഗിനൊപ്പം പത്തോവർ പൂർണ്ണമായി പന്തെറിയാൻ കെൽപ്പുള്ളവനായിരിക്കണം. അതുകൊണ്ടാണ് ആ സ്ഥാനത്തേക്ക് താൻ സുന്ദറിനേക്കാൾ അക്സർ പട്ടേലിനെ പിന്തുണയ്ക്കുന്നത്. എന്നാൽ സുന്ദറിനെ ഏഴാം നമ്പറിൽ കൂടുതൽ പരീക്ഷിച്ച് അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് വിലയിരുത്താൻ ടീം തയ്യാറാകണം. നിലവിൽ സുന്ദറിന് കൃത്യമായൊരു റോളും വ്യക്തതയും നൽകാൻ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യൻ ടീമിന്റെ യുവ പേസർ ഗുർനൂർ ബ്രാറിനെ അശ്വിൻ വാനോളം പുകഴ്ത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച ഗുർനൂർ ഒൻപത് ഓവറിൽ 61 റൺസ് വഴങ്ങി ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മികച്ച ഉയരമുള്ള ഗുർനൂർ ആദ്യ വിദേശ പര്യടനത്തിന്റെ പതർച്ചയിൽ കുറച്ച് റൺസ് വഴങ്ങിയേക്കാമെങ്കിലും ഭാവിയിൽ ഇന്ത്യയുടെ ചാമ്പ്യൻ ബൗളറായി മാറാനുള്ള എല്ലാ കഴിവുമുള്ള കളിക്കാരനാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. പരിക്കുകളില്ലാതെ ഈ യുവതാരത്തെ കൃത്യമായി പരിപാലിക്കാൻ സാധിച്ചാൽ ഏകദിനത്തിൽ മാത്രമല്ല, റെഡ് ബോൾ ക്രിക്കറ്റിലും ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കാൻ ഗുർനൂർ ബ്രാറിന് സാധിക്കുമെന്നും അശ്വിൻ പ്രത്യാശ പ്രകടിപ്പിച്ചു.












