പാക് അധീന കശ്മീരിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം അത്യന്തം അക്രമാസക്തമായി മാറുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസഫറാബാദിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോംഗ് മാച്ചിന് തൊട്ടുപിന്നാലെ മേഖലയിലുണ്ടായ വൻ സംഘർഷങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൂഞ്ച് ഡിവിഷനിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ചൊവ്വാഴ്ച നടന്ന കടുത്ത ഏറ്റുമുട്ടലുകളിൽ 10 സാധാരണക്കാരും ഒരു റേഞ്ചർ ഉൾപ്പെടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മരണപ്പെട്ടത്. ക്രമസമാധാനനില അതീവ ഗുരുതരമായ സാഹചര്യത്തിൽ 4,000-ത്തോളം റേഞ്ചേഴ്‌സിനെയും അതിർത്തി രക്ഷാസേനയെയും പോലീസിനെയും പാകിസ്താൻ ഭരണകൂടം ഇവിടെ വിന്യസിച്ചിട്ടുണ്ട്.
റാവലകോട്ടിൽ നിന്ന് ആരംഭിച്ച് മുസഫറാബാദിലേക്ക് നീങ്ങുന്ന മാർച്ചിൽ ഏകദേശം 40,000-ത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് വിവരം. പ്രക്ഷോഭകർ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ പ്രധാന പാതകളെല്ലാം സുരക്ഷാസേന പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. അടിച്ചമർത്തലുകളുടെയും ഏറ്റുമുട്ടലുകളുടെയും വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ റാവലകോട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ മാധ്യമങ്ങൾക്ക് ഭരണകൂടം കടുത്ത അപ്രഖ്യാപിത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം, രാഷ്ട്രീയ വിവേചനം, പ്രാദേശിക അസംബ്ലിയിൽ പുറത്തുനിന്നുള്ളവർക്കായി മാറ്റിവെച്ചിരിക്കുന്ന 12 അഭയാർത്ഥി സീറ്റുകൾ നിർത്തലാക്കൽ എന്നിവയ്ക്കെതിരെയാണ് പ്രധാനമായും സമരം നടക്കുന്നത്. കൂടാതെ ഭരണവർഗത്തിന്റെ അനാവശ്യ ആനുകൂല്യങ്ങൾ നിർത്തലാക്കുക, കുറഞ്ഞ വേതനം ഉറപ്പാക്കുക, തങ്ങളുടെ പ്രകൃതിവിഭവങ്ങൾക്ക് മേൽ പ്രാദേശികമായ നിയന്ത്രണം നൽകുക തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കമ്മിറ്റി മുന്നോട്ട് വെക്കുന്നു.
പ്രതിഷേധക്കാർ ആയുധങ്ങളുമായി എത്തി വെടിയുതിർക്കുകയാണെന്ന് പാക് സൈന്യം കുറ്റപ്പെടുത്തുമ്പോൾ, തങ്ങളുടേത് സമാധാനപരമായ സമരമാണെന്നും അക്രമം അഴിച്ചുവിട്ട് പ്രക്ഷോഭത്തെ കരിവാരിത്തേക്കാൻ സൈന്യം തന്നെ സിവിലിയൻ വസ്ത്രം ധരിച്ച നുഴഞ്ഞുകയറ്റക്കാരെ വിട്ട് വെടിവെപ്പ് നടത്തുകയാണെന്നും ആക്ഷൻ കമ്മിറ്റി തിരിച്ചടിച്ചു.
അതിനിടെ, പ്രക്ഷോഭം ശക്തമായതോടെ മേഖലയിലേക്കുള്ള അവശ്യഭക്ഷണവും മരുന്ന് വിതരണവും പാക് ഭരണകൂടം ആഴ്ചകളായി തടഞ്ഞിരിക്കുകയാണെന്നും തങ്ങളെ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കണമെന്ന് പ്രതിഷേധക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്. പാക് അധീന കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദശാബ്ദങ്ങൾ നീണ്ട ചൂഷണത്തിന്റെയും അവകാശ നിഷേധത്തിന്റെയും പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ അവിടുത്തെ ജനങ്ങൾക്ക് നേരെ അമിതമായ ബലപ്രയോഗം നടത്തുകയാണെന്നും ഇതിന് അന്താരാഷ്ട്ര സമൂഹം അവരെ കൃത്യമായി ഉത്തരവാദികളാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.








