ഉഭയകക്ഷി ചർച്ചകൾക്കും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുമപ്പുറം നയതന്ത്ര ലോകത്ത് വൻ ഹിറ്റായി ബിഹാറിന്റെ പരമ്പരാഗത മധുരപലഹാരമായ ‘തേക്കുവ’. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ യൂറോപ്യൻ സന്ദർശനത്തിനിടെ സമ്മാനമായി നൽകിയ ബിഹാറിന്റെ ഈ തനത് വിഭവം കഴിച്ച് നോക്കി മനസ്സ് തുറന്ന് പ്രശംസിച്ചിരിക്കുകയാണ് സ്ലൊവാക്യൻ നാഷണൽ കൗൺസിൽ സ്പീക്കർ (പാർലമെന്റ് അധ്യക്ഷൻ) റിച്ചാർഡ് റാഷി. മോദി നൽകിയ ഈ മധുര സമ്മാനം തുറക്കുന്നതിന്റെയും അത് രുചിച്ചു നോക്കുന്നതിന്റെയും ദൃശ്യങ്ങൾ റിച്ചാർഡ് റാഷി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ആഗോള ശ്രദ്ധ നേടിയത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ ഇത്തരം ചെറിയ സദ്വിചാരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണിൽ നടത്തിയ സ്ലൊവാക്യൻ സന്ദർശനത്തിനിടയിലായിരുന്നു ഈ അപ്രതീക്ഷിത സമ്മാനക്കൈമാറ്റം നടന്നത്.
തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒന്നര മിനിറ്റോളം നീളുന്ന വീഡിയോയിൽ, അതീവ മനോഹരമായി കൊത്തുപണികൾ ചെയ്ത ഒരു തടിപ്പെട്ടിയാണ് സ്ലൊവാക്യൻ സ്പീക്കർ ആദ്യമായി തുറക്കുന്നത്. അതിനുള്ളിൽ തുണിസഞ്ചികളിൽ സൂക്ഷിച്ച ലോഹപ്പാത്രത്തിൽ നിന്നാണ് അദ്ദേഹം തേക്കുവ പുറത്തെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായ നരേന്ദ്ര മോദി സ്ലൊവാക്യ സന്ദർശിച്ചപ്പോൾ ബിഹാർ സംസ്ഥാനത്തിന്റെ പരമ്പരാഗത ബിസ്‌ക്കറ്റായ തേക്കുവയാണ് തനിക്ക് നൽകിയതെന്ന് അദ്ദേഹം കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നു. ഇത് കാണുമ്പോൾ തന്റെ അമ്മ കുട്ടിക്കാലത്ത് ഉണ്ടാക്കി തന്നിരുന്ന സ്ലൊവാക്യയിലെ ചില പരമ്പരാഗത ബിസ്‌ക്കറ്റുകളെയാണ് ഓർമ്മ വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. തുടർന്ന് ഇത് കഴിച്ചുനോക്കിയ അദ്ദേഹം ഇതിന്റെ മികച്ച രുചിയെയും നിർമ്മിതിയിലെ പ്രത്യേകതകളെയും അഭിനന്ദിച്ചു. വൻകിട കൂടിക്കാഴ്ചകളുടെ ഔദ്യോഗികതയ്ക്കപ്പുറം, ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരെയും സംസ്കാരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ ഇത്തരം വിഭവങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പകരമായി ഹിന്ദി അക്ഷരങ്ങൾ ആലേഖനം ചെയ്ത സ്ലൊവാക്യയുടെ പരമ്പരാഗത ‘സ്പാ വേഫറുകൾ’ താൻ മോദിക്ക് സമ്മാനിച്ചതായും റാഷി വ്യക്തമാക്കി.
ബിഹാറിലെയും ജാർഖണ്ഡിലെയും ജനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് തേക്കുവ. പ്രത്യേകിച്ച്, അവിടുത്തെ ഏറ്റവും വലിയ ആത്മീയ ഉത്സവമായ ഛഠ് പൂജയിലെ പ്രധാന പ്രസാദമായാണ് ഇത് തയാറാക്കുന്നത്. ഗോതമ്പ് മാവ്, ശർക്കര അല്ലെങ്കിൽ പഞ്ചസാര, നെയ്, പെരുംജീരകം, ഏലയ്ക്ക എന്നിവ ചേർത്താണ് ഇത് പരമ്പരാഗതമായി നിർമ്മിക്കുന്നത്. മരം കൊണ്ട് നിർമ്മിച്ച പ്രത്യേക അച്ചുകളിൽ അമർത്തി മനോഹരമായ ഡിസൈനുകൾ നൽകിയ ശേഷമാണ് ഇത് എണ്ണയിൽ വറുത്തെടുക്കുന്നത്. കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ ഇരിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ബിഹാറിലെ പ്രാദേശിക ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രശസ്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ ബിഹാറിലെ ജനങ്ങളും രാഷ്ട്രീയ നേതാക്കളും വലിയ ആവേശത്തോടെയാണ് വരവേറ്റത്.








