വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും “കോക്രോച്ച് ജനതാ പാർട്ടി” പ്രവർത്തകരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണ് ഈ ദൃശ്യങ്ങളെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, വിദേശകാര്യ മന്ത്രി ജയശങ്കർ അമേരിക്കൻ ഭരണകൂടത്തോട് പാകിസ്ഥാന്റെയും ഇറാൻറെയും ഏജന്റുകളായി പ്രവർത്തിക്കുന്ന ചിലരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വീഡിയോ പൂർണ്ണമായും എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും യഥാർത്ഥ വീഡിയോയിൽ മന്ത്രി അത്തരം പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശന വേളയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് തിരുത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുമുള്ള സാധാരണ ചർച്ചകളാണ് ജയശങ്കർ യഥാർത്ഥ വീഡിയോയിൽ നടത്തിയിട്ടുള്ളത്. ജയശങ്കർ സംസാരിക്കുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച്, കമ്പ്യൂട്ടർ സാങ്കേതികവിദ്യ വഴി തെറ്റായ ശബ്ദവും വാചകങ്ങളും കൂട്ടിച്ചേർക്കുകയായിരുന്നു.
ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് “കോക്രോച്ചുകൾ” (എന്ന് വിശേഷിപ്പിച്ചതിനെതിരായ പരിഹാസ രൂപത്തിലുള്ള പ്രതിഷേധമാണ് ഈ ക്യാമ്പയിൻ. ഇതിന്റെ സ്ഥാപകനായ അഭിജിത് ദിപ്‌കെ നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിനെതിരെ കോടതിയിൽ ചില പൊതുതാൽപ്പര്യ ഹർജികൾ നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കാനാണ് എഐ വീഡിയോ ഉപയോഗിച്ചിരിക്കുന്നത്.








