ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ കാനഡ സന്ദർശനം. വ്യാപാരബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായ ‘കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ്’ ഈ വർഷം തന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ധാരണയിലെത്തി.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ദുവുമായും പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. നിലവിൽ 17 ബില്യൺ ഡോളറുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഊർജ്ജം, കൃഷി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ CEPA-യുടെ ചർച്ചകൾ വേഗത്തിലാക്കാൻ ധാരണയായി. ഈ വർഷം തന്നെ കരാർ ഒപ്പിടാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്നുള്ള 112 അംഗങ്ങളുള്ള ഏറ്റവും വലിയ ബിസിനസ് പ്രതിനിധി സംഘമാണ് പിയൂഷ് ഗോയലിനൊപ്പം കാനഡയിലുള്ളത്. ടൊറന്റോയിൽ നടക്കുന്ന വ്യാപാര-വ്യവസായ സമ്മേളനങ്ങളിൽ ഇവർ പങ്കെടുക്കും. കാനഡ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റമാണ് സംഭവിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അദ്ദേഹം നടത്തിയ സന്ദർശനം ഈ ബന്ധത്തിന് പുതിയ ദിശ നൽകിയെന്ന് പിയൂഷ് ഗോയൽ പ്രശംസിച്ചു.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്ന വ്യാപാര നയത്തിൽ നിന്ന് മാറി, ഇന്ത്യയുമായി ഒരു ‘യഥാർത്ഥ പങ്കാളിത്തം’ കെട്ടിപ്പടുക്കാനുള്ള കാനഡയുടെ നീക്കമാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്. ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിൽ വഷളായ ബന്ധം, മാർക്ക് കാർണിയുടെ നേതൃത്വത്തിൽ അതിവേഗം മെച്ചപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്. ജി7 ഉച്ചകോടിയിലേക്കും മറ്റും പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചതും, തുടർച്ചയായ ഉന്നതതല കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമാണ്.








