ശ്രീനഗർ : ജമ്മു കശ്മീരിൽ അൽ-ബദറും ഹിസ്ബുൾ മുജാഹിദീനും സംയുക്തമായി വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. കശ്മീർ താഴ്‌വരയിൽ ഭീകരത പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ശ്രമിക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജമ്മു കശ്മീരിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനും താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് ഐഎസ്‌ഐ ഈ ഭീകര സംഘടനകളെ കൂട്ടുപിടിച്ച് ശ്രമിക്കുന്നത്.
നിരോധിക്കപ്പെട്ട പ്രമുഖ ഭീകര സംഘടനകളായ ഹിസ്ബുൽ മുജാഹിദീൻ , അൽ ബദർ എന്നിവരെ ഒരുമിപ്പിച്ച് പുതിയൊരു തന്ത്രപ്രധാന സഖ്യം രൂപീകരിക്കാനാണ് ഐഎസ്ഐ ശ്രമിക്കുന്നത്. കശ്മീരിലെ പ്രാദേശിക യുവാക്കളെ ആകർഷിക്കുന്നതിനും അതിർത്തി കടന്നുള്ള ആയുധക്കടത്ത്, ലഹരിമരുന്ന് കടത്ത് , കള്ളനോട്ട് ശൃംഖലകൾ എന്നിവ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സംയുക്ത നീക്കം. വളരെക്കാലമായി ദുർബലമായിരുന്ന അൽ-ബദർ ഇപ്പോൾ താഴ്‌വരയിൽ തങ്ങളുടെ സാന്നിധ്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ എന്നിവിടങ്ങളിൽ നിന്ന് അസംതൃപ്തരായ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും ഇരു സംഘടനകളും ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നടപടികൾ കാരണം നിലവിൽ ഭീകര സംഘടനകളുടെ കമാൻഡർമാരും പ്രാദേശിക ശൃംഖലകളും വലിയ തോതിൽ തകർക്കപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഒറ്റയ്ക്കൊറ്റയ്ക്ക് ആക്രമണം നടത്തുന്നതിനേക്കാൾ ഇരു സംഘടനകളുടെയും ശേഷി പരസ്പരം പങ്കുവെക്കാനാണ് പാകിസ്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ലഹരിമരുന്ന് കടത്തിലൂടെയും ഹവാല വഴിയും ലഭിക്കുന്ന പണം ഒന്നിച്ച് ഉപയോഗിക്കാനും ആയുധങ്ങൾ പങ്കുവെക്കാനും പാക് ഐഎസ്‌ഐ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.









