ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ വളരുന്ന സ്വാധീനം വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നതതല പ്രതിനിധി സംഘം ജൂൺ 1-ന് ഭാരത സന്ദർശനത്തിനെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ മുഖ്യ സഹായികളും സാമ്പത്തിക ഉപദേശകരും അടങ്ങുന്ന സംഘം ന്യൂഡൽഹിയിലെത്തുന്നത്.
ആഗോള തലത്തിൽ ഭാരതം കൈവരിച്ച സാമ്പത്തികവും തന്ത്രപരവുമായ മേധാവിത്വത്തെ അമേരിക്ക എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ അടിയന്തര സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി ചുങ്കം , വ്യാപാര നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ചർച്ചയിൽ ശ്രമമുണ്ടാകും.
ഭാരതത്തിന്റെ നിർമ്മാണ മേഖലയിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രതിരോധ-സാങ്കേതിക പങ്കാളിത്തം വിപുലീകരിക്കുന്നതിനും ചർച്ചകൾ വഴിതുറക്കും.ചൈനയുടെ ഏഷ്യൻ മേഖലയിലെ സാമ്പത്തിക അധിനിവേശത്തിന് തടയിടാൻ ഭാരതത്തെ ശക്തമായ പങ്കാളിയായി നിലനിർത്തുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യമാണ്.
അമേരിക്കൻ ഫസ്റ്റ് നയവുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ നയതന്ത്ര കരുത്തിന് വലിയ മുൻഗണനയാണ് നൽകുന്നത്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹൃദം കൂടുതൽ ശക്തമാകുന്നതിനൊപ്പം ഭാരതത്തിന്റെ ആഭ്യന്തര വിപണിക്ക് വൻ കുതിപ്പേകുന്ന കരാറുകൾക്കും ഈ സന്ദർശനം സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











