കർണാടക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുന്നു. ബംഗളൂരുവിൽ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം തന്റെ രാജി സ്ഥിരീകരിച്ചത്. എന്നാൽ അധികാരമൊഴിയുമ്പോഴും കർണാടകയിലെ പിൻഗാമി ഡി.കെ. ശിവകുമാറിനും ഹൈക്കമാൻഡിനും ഒരുപോലെ വെല്ലുവിളിയാകുന്ന ‘രാഷ്ട്രീയ ബോംബ്’ പൊട്ടിച്ചാണ് സിദ്ധരാമയ്യയുടെ പടിയിറക്കം.
മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യ നടത്തിയ ഏറ്റവും നിർണ്ണായകമായ നീക്കമാണ് കർണാടകയിലെ വിവാദമായ ജാതി സെൻസസ് റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിച്ചത്. ഇത് ഡി.കെ. ശിവകുമാറിനും രാഹുൽ ഗാന്ധിക്കും വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2017-ൽ തയ്യാറായ ആദ്യ റിപ്പോർട്ടും, 2025-ൽ പൂർത്തിയായ പുതിയ സർവ്വേ റിപ്പോർട്ടും കർണാടക രാഷ്ട്രീയത്തിലെ വലിയൊരു വിവാദ വിഷയമാണ്. അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് ഈ റിപ്പോർട്ട് സ്വീകരിച്ച സിദ്ധരാമയ്യയുടെ നടപടി ഒരു അവസാന തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള ഡി.കെ. ശിവകുമാറിന് ഈ റിപ്പോർട്ട് വലിയൊരു ‘ഹോട്ട് പൊട്ടാറ്റോ’ ആയി മാറും. റിപ്പോർട്ട് നടപ്പിലാക്കിയാൽ ലിംഗായത്ത്-വൊക്കലിഗ വിഭാഗങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരും; നടപ്പിലാക്കിയില്ലെങ്കിൽ സിദ്ധരാമയ്യ കെട്ടിപ്പടുത്ത ‘അഹിന്ദ’ ന്യൂനപക്ഷങ്ങൾ, വോട്ട് ബാങ്ക് അകലും. ജാതി സെൻസസിനെ ദേശീയ തലത്തിൽ ഒരു പ്രധാന പ്രചാരണ ആയുധമാക്കിയ രാഹുൽ ഗാന്ധിയുടെ വിശ്വാസ്യതയെ തന്നെ ഈ റിപ്പോർട്ട് ബാധിച്ചേക്കാം. കർണാടകയിൽ കോൺഗ്രസ് ഭരിക്കുമ്പോൾ ഈ റിപ്പോർട്ട് നടപ്പിലാക്കിയില്ലെങ്കിൽ, അത് ബി.ജെ.പിക്ക് കോൺഗ്രസിനെതിരെ വലിയ ആയുധമാകും.
പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ചേർന്ന് കർണാടക ജനസംഖ്യയുടെ 69.6% വരും എന്നാണ് സൂചന. സിദ്ധരാമയ്യയുടെ ഈ നീക്കം തന്റെ സ്വാധീനം കർണാടകയിൽ ഇനിയും നിലനിൽക്കുമെന്ന് ഹൈക്കമാൻഡിന് നൽകുന്ന സന്ദേശം കൂടിയാണ്.









