പട്ന : ബിഹാറിലെ ഔറംഗബാദ് ജില്ലയിലുള്ള പ്രശസ്തമായ ഒരു സൂഫി തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ താടിയിലെ മുടിയിഴയും കല്ലിൽ പതിഞ്ഞ പാദമുദ്രയും കണ്ടെത്തി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ രാജ്യവ്യാപകമായി നടക്കുന്ന ‘ജ്ഞാൻ ഭാരതം’ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നൂറ്റാണ്ടുകളായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ അപൂർവ തിരുശേഷിപ്പുകളെ കുറിച്ച് പുറംലോകം അറിയുന്നത്. കൂടാതെ, 1200 വർഷം പഴക്കമുള്ള, വിശുദ്ധ ഖുറാൻ്റെ അപൂർവ കയ്യെഴുത്തുപ്രതിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഔറംഗബാദ് ജില്ലയിലെ ഹസ്പുരയിലുള്ള ‘ഖാൻഖാഹ് മുഹമ്മദിയ ഖാദിരിയ’ (അംഝർ ഷെരീഫ്) എന്ന സൂഫി കേന്ദ്രത്തിലാണ് ഈ ചരിത്ര ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഒരു പ്രത്യേക ശിലാഫലകത്തിൽ കൊത്തിവെക്കപ്പെട്ട രൂപത്തിലാണ് പ്രവാചകന്റെ പാദമുദ്ര ഇവിടെയുള്ളത്. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനുയായികൾ ആദരസൂചകമായി കല്ലിൽ കൊത്തിവെച്ച പാദമുദ്രയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ അൽ-സഹ്റ ഉപയോഗിച്ചിരുന്ന ഒരു ‘സുജാനി’ (ഷാൾ), പ്രവാചകന്റെ കൊച്ചുമക്കളായ ഇമാം ഹസനും ഇമാം ഹുസൈനും ഉപയോഗിച്ചിരുന്ന ‘ഗുൽബന്ദ്’ (മഫ്ലറുകൾ) എന്നിവ കൂടി ഈ തീർത്ഥാടന കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ചരിത്രരേഖകൾ പ്രകാരം, ഹിജ്റ 846-ൽ (ക്രിസ്തുവർഷം 1426) ബാഗ്ദാദിൽ നിന്നും ഇന്ത്യയിലെത്തിയ പ്രശസ്ത സൂഫി വര്യൻ ഹസ്രത് സെയ്ദാനാ മുഹമ്മദ് ജീലാനി അംഝരി ബാഗ്ദാദി ഖാദിരി വഴിയാണ് ഈ തിരുശേഷിപ്പുകൾ ബിഹാറിലെ അംഝറിലെത്തുന്നത്.
അദ്ദേഹം തന്റെ ജീവിതകാലത്ത് ഈ പുണ്യവസ്തുക്കൾ അതീവ ജാഗ്രതയോടെ സംരക്ഷിച്ചു പോന്നു. 130 വർഷത്തോളം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പരമ്പരയിലുള്ളവരാണ് ഇപ്പോൾ ഈ ശേഖരങ്ങൾ സൂക്ഷിക്കുന്നത്. വിവരമറിഞ്ഞ് ആളുകൾ തടിച്ചുകൂടുമെന്നോ അല്ലെങ്കിൽ അധികൃതർ ഇത് ഇവിടെ നിന്ന് മാറ്റുമെന്നോ ഉള്ള ഭയം കാരണമാണ് ഖാൻഖാഹ് ഭാരവാഹികൾ ഇത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന് ഔറംഗബാദ് ജില്ലാ സാംസ്കാരിക ഓഫീസർ കുമാർ പപ്പു രാജ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ പൂർണ്ണ സുരക്ഷ ഉറപ്പുനൽകിയതോടെ ആണ് തങ്ങളുടെ ശേഖരത്തിലുള്ള ഈ വസ്തുക്കളെ കുറിച്ച് ഇവർ പുറംലോകത്തെ അറിയിച്ചത്.









