ഇറാനിലെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അയയുന്നതിന്റെയും, ഒരുപക്ഷേ ഭാവിയിൽ വിപുലമായൊരു കരാറിലേക്ക് എത്തുന്നതിന്റെയും സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
ഹോർമുസ് കടലിടുക്കിനു സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് തിരിച്ചുപോകാമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ഏപ്രിൽ 13-നാണ് ഇറാനുമേൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാനുമായുള്ള ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് യാതൊരു തടസ്സവുമില്ലാതെ, ടോളുകൾ ഇല്ലാതെ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, മേഖലയിലെ സമുദ്രഖനികൾ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ആണവ ഇന്ധന ശേഖരം സംബന്ധിച്ച ധാരണയിൽ എത്തിയതായി ട്രംപ് അവകാശപ്പെട്ടു. ആണവ വസ്തുക്കൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നേതൃത്വത്തിൽ നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ തള്ളി. വാഷിംഗ്ടണുമായി അന്തിമ ധാരണയൊന്നും ആയിട്ടില്ലെന്നും, ട്രംപിന്റെ പ്രസ്താവനകൾ ഏകപക്ഷീയവും അഹംഭാവം നിറഞ്ഞതുമാണെന്നും ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിലവിലെ സാഹചര്യത്തിൽ, വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഉന്നതതല യോഗം ചേർന്ന് കരാറുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.








