ഭാവി യുദ്ധങ്ങൾക്ക് സജ്ജമാകാൻ ഹൈടെക് ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്ക് ചുവടുവെച്ച് ഇന്ത്യൻ സൈന്യം. 6ജി സാങ്കേതികവിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ഹൈ-പവർ കമ്പ്യൂട്ടിംഗ് ക്ലൗഡ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ സൈന്യത്തിൽ ഉൾപ്പെടുത്താൻ വൻ പദ്ധതികൾ പുരോഗമിക്കുന്നതായി പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി. സൈന്യത്തിന്റെ ദശാബ്ദ നീണ്ട ആധുനികവൽക്കരണത്തിന്റെ (Decade of Transformation) ഭാഗമായാണ് ഈ നടപടികൾ. 2026 വർഷത്തെ ‘നെറ്റ്‌വർക്കിംഗ് ആൻഡ് ഡാറ്റാ സെൻട്രിസിറ്റി’ വർഷമായിട്ടാണ് കരസേന ആചരിക്കുന്നത്.
കര, നാവിക, വ്യോമസേനകൾക്കായി സംയുക്തമായി അതിശക്തമായ എ.ഐ കമ്പ്യൂട്ടിംഗ് ക്ലൗഡ് വികസിപ്പിച്ചുവരികയാണ്. സാങ്കേതിക കൈമാറ്റത്തിനായി ഐ.ഐ.ടി മദ്രാസ് ഉൾപ്പെടെയുള്ള രാജ്യത്തെ 16 പ്രമുഖ ഗവേഷണ കേന്ദ്രങ്ങളുമായി സൈന്യം സഹകരിക്കുന്നുണ്ട്. മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ, എ.ഐ മിഷൻ എന്നിവയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഡ്രോണുകൾ, ബഹിരാകാശം, സൈബർ, നോൺ-കൈനറ്റിക് യുദ്ധമുറകൾ എന്നിവ കേന്ദ്രീകരിച്ചാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ കരസേനയുടെ പോരാട്ടശേഷി വർദ്ധിപ്പിക്കുന്നതിനായി 300-ലധികം വൻ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രതിരോധ നയങ്ങളിലൂടെ ആയുധ സംഭരണത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ 2025-ൽ കൊണ്ടുവന്ന അടിയന്തര സംഭരണ വ്യവസ്ഥ ഉപയോഗിച്ച് ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ സിസ്റ്റങ്ങൾ, അത്യാധുനിക ആയുധങ്ങൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവ തദ്ദേശീയമായി വാങ്ങി. 2020 മുതൽ ഇതുവരെ ഒപ്പിട്ട സൈനിക കരാറുകളിൽ 91 ശതമാനവും (419 കരാറുകൾ) ഇന്ത്യൻ കമ്പനികൾക്കാണ് ലഭിച്ചത്. കൂടാതെ ഉപയോഗിക്കുന്ന 175 തരം വെടിയുണ്ടകളിൽ 163 എണ്ണവും (93%) ഇപ്പോൾ രാജ്യത്തുതന്നെ നിർമ്മിക്കുന്നവയാണ്. നിയന്ത്രണം മനുഷ്യരിൽ നിലനിർത്തിക്കൊണ്ടുതന്നെ സ്വയം പ്രവർത്തിക്കുന്ന മാരകശേഷിയുള്ള ഡ്രോൺ അധിഷ്ഠിത ആയുധ സംവിധാനങ്ങളും സൈന്യം സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്.











