കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു. ലഹരി ഉപയോഗവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. നഗരത്തിലെ പബ്ബുകളിലും മറ്റും നടക്കുന്ന ഡിജെ പാർട്ടികൾക്ക് കടിഞ്ഞാണിടാൻ കൊച്ചി സിറ്റി പോലീസ് ഒരുങ്ങുന്നു. രാത്രി 11 മണിക്ക് ശേഷം ഡിജെ പാർട്ടികൾ അനുവദിക്കില്ലെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.
രാത്രി 11 മണിക്ക് ശേഷം ഡിജെ പാർട്ടികൾക്ക് അനുമതിയില്ല. ഇത് ലംഘിച്ചാൽ പബ്ബുകൾക്കും ക്ലബ്ബുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകും. ഡിജെ പാർട്ടികൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വർധിക്കുന്നുവെന്നും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നുവെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന പോലീസ് ദൗത്യത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്. നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പബ്ബുകൾക്ക് ഇളവുകൾ ലഭിച്ചിരുന്നെങ്കിലും, പുതിയ ഉത്തരവ് പ്രകാരം എല്ലാ പബ്ബുകളും പോലീസ് നിരീക്ഷണത്തിലായിരിക്കും. ലഹരി മരുന്ന് വിൽപ്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്.








