കോവിഡ് ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറാത്ത കടുത്ത ക്ഷീണം, മടുപ്പ്, മറവി എന്നിവ അനുഭവിക്കുന്നവർക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി ശാസ്ത്രലോകം. ലോംഗ് കോവിഡ് രോഗികളുടെ തലച്ചോറിലെ ഡോപമൈൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഈ വിട്ടുമാറാത്ത ലക്ഷണങ്ങൾക്ക് കാരണമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. കാനഡയിലെ ടൊറന്റോയിലുള്ള ‘സെന്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത്’ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ.
ഇതുവരെ ലോംഗ് കോവിഡ് മൂലമുണ്ടാകുന്ന മാനസിക പ്രയാസങ്ങളും തളർച്ചയും കേവലം താൽക്കാലികമായോ അല്ലെങ്കിൽ മാനസികമായോ ഉള്ള പ്രശ്നങ്ങളായിട്ടാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇതിന് പിന്നിൽ തലച്ചോറിലുണ്ടാകുന്ന കൃത്യമായ ശാരീരിക മാറ്റങ്ങളാണെന്ന് ഈ പഠനം തെളിയിക്കുന്നു.
എന്താണ് ഡോപമൈൻ? അത് കുറഞ്ഞാൽ എന്ത് സംഭവിക്കും?
നമ്മുടെ തലച്ചോറിലെ ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്റർ (രാസസന്ദേശവാഹകൻ) ആണ് ഡോപമൈൻ. ഒരാൾക്ക് കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം , ശരീരത്തിന്റെ ചലനം, ഓർമ്മശക്തി, ചിന്താശേഷി എന്നിവ നിയന്ത്രിക്കുന്നത് ഡോപമൈൻ ആണ്. ലോംഗ് കോവിഡ് ബാധിച്ചവരിൽ ഡോപമൈൻ പുറത്തുവിടുന്ന നാഡീഅഗ്രങ്ങളുടെ എണ്ണം കുറയുകയോ അവയ്ക്ക് തകരാർ സംഭവിക്കുകയോ ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.
പഠനം കണ്ടെത്തിയ പ്രധാന വിവരങ്ങൾ:
ഗവേഷകർ അത്യാധുനിക പോസിട്രോൺ എമിഷൻ ടോമോഗ്രഫി ബ്രെയിൻ സ്കാനിംഗ് ഉപയോഗിച്ചാണ് പഠനം നടത്തിയത്. ലോംഗ് കോവിഡ് ബാധിതരായ 24 പേരുടെയും പൂർണ്ണ ആരോഗ്യവാന്മാരായ 24 പേരുടെയും തലച്ചോറുകൾ തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വ്യത്യാസങ്ങൾ കണ്ടത്.
തലച്ചോറിലെ ഘടനാപരമായ കുറവ്: തലച്ചോറിലെ ചോദനകളെയും ചിന്തകളെയും നിയന്ത്രിക്കുന്ന ‘സ്ട്രിആറ്റം’ എന്ന ഭാഗത്ത് ലോംഗ് കോവിഡ് രോഗികൾക്ക് 16% മുതൽ 20% വരെ ഡോപമൈൻ നാഡീഅഗ്രങ്ങളുടെ കുറവ് രേഖപ്പെടുത്തി.
ലക്ഷണങ്ങളും തലച്ചോറിലെ ഭാഗങ്ങളും തമ്മിലുള്ള ബന്ധം:
തലച്ചോറിലെ ‘വെൻട്രൽ സ്ട്രിആറ്റം’ ഭാഗത്ത് ഡോപമൈൻ കുറഞ്ഞവർക്ക് കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം പൂർണ്ണമായും നഷ്ടപ്പെട്ടതായി കണ്ടു.’ഡോർസൽ പുട്ടാമെൻ’ ഭാഗത്ത് കുറവ് വന്നവർക്ക് ശാരീരിക ചലനങ്ങളിൽ മന്ദത അനുഭവപ്പെട്ടു.
‘കോഡേറ്റ്’ ഭാഗത്ത് കുറവുണ്ടായവർക്ക് കടുത്ത മറവിയും ശ്രദ്ധക്കുറവും നേരിട്ടു. പൂർണ്ണമായി സുഖം പ്രാപിച്ചവരിൽ പ്രശ്നമില്ല: കോവിഡ് വന്ന് പൂർണ്ണമായി ഭേദമായവരിൽ ഇത്തരത്തിലുള്ള യാതൊരുവിധ ഡോപമൈൻ കുറവും കണ്ടെത്തിയിട്ടില്ല. ഇത് വ്യക്തമാക്കുന്നത് ഈ നാഡീക്ഷതം ലോംഗ് കോവിഡ് സിൻഡ്രോം ഉള്ളവരിൽ മാത്രം കാണുന്നതാണെന്നാണ്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ഗവേഷകരുടെ മുൻപത്തെ പഠനങ്ങൾ അനുസരിച്ച്, കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം തലച്ചോറിലെ ഡോപമൈൻ നാഡികൾ കൂടുതലുള്ള ഭാഗങ്ങളിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാകുന്നു. ഈ നീർക്കെട്ടാണ് കാലക്രമേണ ഡോപമൈൻ ഉൽപ്പാദിപ്പിക്കുന്ന നാഡികളെ നശിപ്പിക്കുകയോ അവയുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയോ ചെയ്യുന്നത്.
ചികിത്സയിലെ പുതിയ പ്രതീക്ഷകൾ
ലോംഗ് കോവിഡിന് കൃത്യമായൊരു ചികിത്സ കണ്ടെത്താൻ ഈ പഠനം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. പാർക്കിൻസൺസ് രോഗം പോലുള്ള മറ്റ് നാഡീരോഗങ്ങളിൽ ഡോപമൈൻ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ലെവോഡോപ’ , ‘റസാഗിലിൻ’ തുടങ്ങിയ മരുന്നുകൾ ലോംഗ് കോവിഡ് രോഗികളിലും ഫലപ്രദമാകുമോ എന്ന് പരിശോധിക്കാനുള്ള ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കാൻ ഗവേഷക സംഘം പദ്ധതിയിടുന്നുണ്ട്.
ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം ആളുകളെ ബാധിക്കുന്ന ലോംഗ് കോവിഡിനെ ഗൗരവമായി കാണണമെന്നും, രോഗികളുടെ ബുദ്ധിമുട്ടുകൾ മാനസികമല്ല, മറിച്ച് തലച്ചോറിലെ നാഡീ വ്യൂഹത്തിനുണ്ടാകുന്ന തകരാറാണെന്ന് മനസ്സിലാക്കി കൃത്യമായ ചികിത്സ നൽകണമെന്നും ഈ പഠനത്തിന് നേതൃത്വം നൽകിയ സീനിയർ സയന്റിസ്റ്റ് ഡോ. ജെഫ്രി മേയർ വ്യക്തമാക്കുന്നു.












