തിരുവനന്തപുരം : പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർ. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലെ സ്ഥിരം ജീവനക്കാരനും പിണറായി വിജയന്റെ ഡ്രൈവറുമായ പി.കെ. അനൂപാണ് തനിക്ക് നേരെ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ സംസ്ഥാന ഡിജിപിക്ക് രേഖാമൂലം പരാതി നൽകിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം മടങ്ങുമ്പോൾ പോലീസുകാർ മർദ്ദിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാനായി വൈകിട്ട് 3:45 ഓടെയാണ് പിണറായി വിജയനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക സുരക്ഷാ അകമ്പടി വാഹനങ്ങളും ഒപ്പമുണ്ടായിരുന്നു. അനൂപ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടയുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ അനൂപിനെ കഴുത്തിന് പിടിച്ച് തള്ളുകയും പുറകിൽ നിന്ന് മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഈ അതിക്രമം കാരണം തനിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകളും മാനസിക വിഷമവുമുണ്ടായതായി അനൂപ് ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.









