ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം. ചൊവ്വാഴ്ച പോർട്ടൽ ലൈവ് ആയി ഏതാനും മണിക്കൂറുകൾക്കകം വലിയ രീതിയിലുള്ള സൈബർ ഭീഷണികളാണ് നേരിട്ടതെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വ്യക്തമാക്കി. സംവിധാനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിനേയൽ ഓഫ് സർവീസ് ആക്രമണമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി വെറും 2 മിനിറ്റിനുള്ളിൽ 15 ലക്ഷത്തോളം ഹിറ്റുകളാണ് പോർട്ടലിൽ രേഖപ്പെടുത്തിയത്. ഇതിനുപുറമെ, സൈറ്റിലെ പ്രധാന ഫയലുകളിലേക്ക് അനധികൃതമായി കടന്നുകയറാൻ ഒരു ലക്ഷത്തിലധികം ശ്രമങ്ങളും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ രോഷം സൃഷ്ടിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഈ സൈബർ ആക്രമണത്തിന് പിന്നിൽ നടന്നിട്ടുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം,
സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടായെങ്കിലും, പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ പോർട്ടലിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടില്ല. ഒരേ സമയം എണ്ണായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ പോർട്ടലിന് നിലവിൽ സാധിക്കുന്നുണ്ട്.
അപേക്ഷകൾ: ചൊവ്വാഴ്ച വൈകുന്നേരം 3 മണി വരെയുള്ള കണക്കനുസരിച്ച് പതിനാറായിരത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ പുനർനിർണ്ണയത്തിനായുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു.
റീ-ഇവാലുവേഷൻ പോർട്ടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലുള്ള സാങ്കേതിക പ്രതിസന്ധികളാണ് സിബിഎസ്ഇ നേരിടുന്നത്. മേയ് 19-ന് പോർട്ടൽ ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തിൽ പേയ്‌മെന്റ് ഗേറ്റ്‌വേ തകരാറിലായിരുന്നു. പേയ്‌മെന്റ് സിസ്റ്റത്തിൽ ഹാക്കർമാർ കടന്നുകയറിയതിനെ തുടർന്ന് ഫീസ് കാണിക്കുന്നതിൽ വൻ അപാകതകൾ വന്നിരുന്നു. വെറും 1 രൂപ കാണിക്കേണ്ട സ്ഥാനത്ത് ചില വിദ്യാർത്ഥികൾക്ക് 67,000 മുതൽ 68,000 രൂപ വരെ ഫീസ് അടയ്ക്കാനുള്ള സന്ദേശമാണ് ലഭിച്ചത്. ഏകദേശം 50-ഓളം വിദ്യാർത്ഥികളെ ഇത് ബാധിച്ചു. ഇങ്ങനെ അധിക തുക ഈടാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മറ്റ് ഡാറ്റകളൊന്നും ചോർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ പ്രതിസന്ധിയെ തുടർന്ന് മേയ് 26 മുതൽ പോർട്ടൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീട് ഐഐടി മദ്രാസ് , ഐഐടി കാൺപൂർ എന്നിവടങ്ങളിലെ വിദഗ്ധരെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ഓഫ് ഇന്ത്യയെയും ഉൾപ്പെടുത്തി നടത്തിയ കോഡ് ഓഡിറ്റിംഗിന് ശേഷമാണ് ചൊവ്വാഴ്ച പോർട്ടൽ വീണ്ടും തുറന്നത്.











