ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി മോദി സർക്കാർ. അടിയന്തര നടപടിയായി ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ് (IAS), സെക്രട്ടറി ഹിമാൻഷു ഗുപ്ത (IAS) എന്നിവർക്കാണ് സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നത്.
ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനവുമായി ബന്ധപ്പെട്ട വൻ ക്രമക്കേടുകളും ഒഎസ്എം പോർട്ടൽ പരാജയവും ദേശീയതലത്തിൽ വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കോഎംപ്റ്റ് എഡ്യു ടെക്’ എന്ന സ്വകാര്യ കമ്പനിക്കാണ് ഒഎസ്എം ഡിജിറ്റൽ മൂല്യനിർണ്ണയത്തിനുള്ള കരാർ സിബിഎസ്ഇ നൽകിയിരുന്നത്. ഒരു പ്രമുഖ പൊതുമേഖലാ ഐടി കമ്പനിയായ ടിസിഎസിനെക്കാൾ തുച്ഛമായ തുക ക്വോട്ട് ചെയ്താണ് കോഎംപ്റ്റ് ഈ കരാർ സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാദ സംഭവങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ആഭ്യന്തര പരിശോധനയിൽ ബോർഡിന്റെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സിബിഎസ്ഇയിലെ പ്രമുഖ സ്ഥാനങ്ങളിൽ ഉള്ളവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കൂടാതെ വിവാദമായ ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഒരു ഉന്നതതല അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ അധ്യക്ഷയായ എസ്. രാധാ ചൗഹാനാണ് ഈ ഏകാംഗ അന്വേഷണ കമ്മീഷന്റെ തലവൻ.









