ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ നിയമിച്ച് കേന്ദ്ര സർക്കാർ. നിലവിലുണ്ടായിരുന്ന ചെയർമാൻ രാഹുൽ സിംഗിനെ സ്ഥലം മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ലോഖണ്ഡെ പ്രശാന്ത് സീതാറാമിന്റെ നിയമന ഉത്തരവ് പുറത്തുവന്നത്. ഓൺ-ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിലെ അഴിമതിയും സാങ്കേതിക തകരാറുകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
2001 ബാച്ചിലെ AGMUT (അരുണാചൽ പ്രദേശ്, ഗോവ, മിസോറാം ആൻഡ് യൂണിയൻ ടെറിട്ടറീസ്) കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ലോഖണ്ഡേ പ്രശാന്ത് സീതാറാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുൻപ് ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയ തന്ത്രപ്രധാനമായ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ കാലയളവിൽ മികച്ച സേവനത്തിനുള്ള ഗോൾഡ് മെഡൽ രണ്ടുതവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പൂനെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം, മുംബൈയിലെ പ്രശസ്തമായ NITIE-ൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസ് തിരഞ്ഞെടുത്തത്.
സിബിഎസ്ഇ അടുത്തിടെ നടപ്പിലാക്കിയ പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയായ ഓൺ-ക്രീൻ മാർക്കിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പരാതികളാണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്നുവന്നിരുന്നത്. ഫലപ്രഖ്യാപനത്തിലെ താമസം, റീ-വാല്യൂവേഷൻ പോർട്ടലിലെ സാങ്കേതിക തകരാറുകൾ, പേയ്‌മെന്റ് പരാജയങ്ങൾ എന്നിവയ്ക്ക് പുറമെ സിബിഎസ്ഇ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ ഉണ്ടായ സൈബർ ആക്രമണവും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
OSM ടെൻഡർ നടപടികളിലും സേവനങ്ങൾ ലഭ്യമാക്കിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ, കേന്ദ്ര സർക്കാർ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സൺ എസ്. രാധാ ചൗഹാന്റെ നേതൃത്വത്തിൽ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. ഈ അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിബിഎസ്ഇ തലപ്പത്തെ ഈ ഭരണമാറ്റം.









