മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
നേരത്തെ സിംഗിൾ ബെഞ്ചും ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്. അന്തിമവിധി വരുന്നത് വരെ തുടർനടപടികൾ പാടില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് നാല് ദിവസമായി നിർത്തിവെച്ചിരുന്ന അന്വേഷണം ഇനി പുനരാരംഭിക്കാം.
ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ട് കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും, വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നും ഇഡി കോടതിയിൽ വാദിച്ചു. ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും ഇഡി അറിയിച്ചു. പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കമ്പനിയുടെ വാദം. എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായതിനാൽ, അതിനെ നിലവിൽ ഒരു കേസായി പരിഗണിക്കാൻ കഴിയില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
വീണാ വിജയൻ ഈ കേസിലെ കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഇഡി കോടതിയിൽ ബോധിപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെ വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും, സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം.








