മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തി. ഹൈക്കോടതി വിധി ഇന്ത്യൻ നിയമ വ്യവസ്ഥയുടെ വിജയമാണെന്ന് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. കേസിൽ പുതിയ തെളിവുകൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും, നടന്ന ക്രിമിനൽ കുറ്റത്തിന് യാതൊരുവിധ പ്രതിരോധ കവചവും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണാ വിജയൻ തിരിമറി നടത്തിയെന്നും, ജിഎസ്ടി തട്ടിപ്പ് നടത്തിയെന്നും ഷോൺ ജോർജ് ആരോപിച്ചു. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റുകയും, അതിനായി വ്യാജ ജിഎസ്ടി ഇൻവോയിസ് തയ്യാറാക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വീണാ വിജയൻ കേവലം ഒരു ഇടനിലക്കാരി മാത്രമാണെന്നും, യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷോൺ ജോർജ് ആരോപിച്ചു. സ്വജനപക്ഷപാതത്തിന് വേണ്ടിയാണ് പണം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ രണ്ട് ആഴ്ചത്തേക്ക് വിധി തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി നിരസിച്ചു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് സിഎംആർഎൽ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. ഇതോടെ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൂടുതൽ ഊർജ്ജസ്വലതയോടെ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും.









