ന്യൂഡൽഹി : സിബിഎസ്ഇ വെബ്സൈറ്റിന് നേരെ നടന്ന ആസൂത്രിത സൈബർ അറ്റാക്കുകള്‍ക്കെതിരെ പോലീസിൽ പരാതി. പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റ് പോർട്ടലിന് നേരെയാണ് വൻതോതിൽ ആസൂത്രിത സൈബർ ആക്രമണം നടന്നത്. ജൂൺ ആദ്യവാരം പോർട്ടൽ ലൈവ് ആയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സംഭവത്തിൽ ബോർഡ് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് ഔദ്യോഗികമായി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളും സാഹചര്യം അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണ്.
ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാനും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടുള്ള കടുത്ത ആക്രമണമാണ് നടന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ജൂൺ 2-ന് പുലർച്ചെ 4:30 ഓടെയാണ് കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള മാർക്ക് വെരിഫിക്കേഷൻ, റീ-ഇവാലുവേഷൻ പോർട്ടൽ പ്രവർത്തനസജ്ജമാക്കിയത്. എന്നാൽ പോർട്ടൽ തുറന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വെബ്സൈറ്റിനെ നിശ്ചലമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ രണ്ട് മിനിറ്റിൽ 15 ലക്ഷത്തോളം വ്യാജ റിക്വസ്റ്റുകളാണ് സൈറ്റിലേക്ക് പ്രവഹിച്ചത്. ജൂൺ 3-ന് ഉണ്ടായ തുടർ ആക്രമണത്തിൽ 38 ലക്ഷം മലിഷ്യസ് പാക്കറ്റുകളാണ് പോർട്ടലിലേക്ക് അയക്കപ്പെട്ടത്. ഇതൊരു ആസൂത്രിതമായ അട്ടിമറി ശ്രമം ആണെന്നാണ് സംശയിക്കപ്പെടുന്നത്.
ആക്രമണം കഠിനമായിരുന്നെങ്കിലും സി.ബി.എസ്.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി നിലകൊണ്ടു. വെബ് ആപ്ലിക്കേഷൻ ഫയർവാൾ , ഡിഡോസ് മിറ്റിഗേഷൻ സിസ്റ്റം, സുരക്ഷിതമായ ഓതന്റിക്കേഷൻ എന്നിവ മുൻകൂട്ടി ഒരുക്കിയിരുന്നതിനാൽ സൈറ്റ് പൂർണ്ണമായി തകർക്കാൻ ഹാക്കർമാർക്ക് സാധിച്ചില്ല. എങ്കിലും സംഭവങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും ആ സ്ഥാനങ്ങളിൽ നിന്ന് ഉടനടി നീക്കം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിട്ടു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ സിബിഎസ്ഇ ചെയർമാനായി നിയമിച്ചു.









