തനിക്കെതിരെ ഉയർന്നുവന്ന ‘അയിത്തം’ എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. 2021 ജനുവരി 4-ന് മല്ലീശ്വര വിദ്യാനികേതൻ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിനായി അട്ടപ്പാടി അഗളിയിൽ എത്തിയതായിരുന്നു വി. മുരളീധരൻ. ഔദ്യോഗിക പരിപാടികളിൽ ഊരുസന്ദർശനം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, ആദിവാസി സഹോദരങ്ങളുടെ സ്നേഹപൂർവ്വമായ ക്ഷണം നിരസിക്കാൻ അദ്ദേഹം തയ്യാറായില്ല. ഊരിലെ വിവിധ പ്രശ്നങ്ങൾ കേൾക്കുന്നതിനിടെ അബ്ബന്നൂരിലെ മണി-വള്ളി ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നിർവഹിക്കാൻ അവർ അദ്ദേഹത്തെ ക്ഷണിച്ചു.
തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കൈകളിലെടുത്ത്, മല്ലീശ്വര ക്ഷേത്രത്തിന് അഭിമുഖമായി നിന്ന് ‘ആദ്യശ്രീ’ (അമൃത ദേവി) എന്ന് കുഞ്ഞിക്കാതുകളിൽ മൂന്നുതവണ ഉരുവിട്ടാണ് അദ്ദേഹം പേരിടൽ കർമ്മം നിർവഹിച്ചത്. ഗോത്രവർഗക്കാർക്കിടയിൽ ഇത്തരമൊരു പേരിടൽ ചടങ്ങ് പതിവില്ലാത്ത ഒന്നായിരുന്നു. മണിയുടെ വീട്ടിലെത്തി അമ്മ വെള്ളച്ചിയൊരുക്കിയ ചാമയരി ചോറും മത്തനില കറിയും ഉൾപ്പെടെ കഴിച്ചാണ് അന്ന് അദ്ദേഹം ഊരിൽ നിന്നും മടങ്ങിയത്.
ഇടതു-വലതു ഭരണകാലത്ത് പോഷാകാഹാരക്കുറവ് മൂലം കുട്ടികൾ മരിച്ചുവീണ അട്ടപ്പാടിയിൽ ഒരു കുഞ്ഞിന്റെ പേരിടൽ കർമ്മം നിർവഹിക്കാൻ സാധിച്ചത് തനിക്ക് എന്നും ആത്മനിർവൃതി തരുന്ന ഓർമ്മയാണെന്ന് അദ്ദേഹം പറയുന്നു. അഞ്ചുപതിറ്റാണ്ടുകാലത്തെ പൊതുപ്രവർത്തന ജീവിതത്തിൽ പലതരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, തനിക്കെതിരെ ഉയർന്നുവന്ന “അയിത്തം ക്യാപ്സ്യൂളിനെ” അത്തരത്തിലൊരു ആക്രമണമായി മാത്രം കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മിഠായി പൊതിയിൽ ജാതി തിരയുന്നവർക്കുള്ള മറുപടിയെന്നോണം, അന്ന് തന്റെ കൈകളിൽ ഭദ്രമായിരുന്ന ‘ആദ്യശ്രീ’ക്ക് അയിത്തം എന്ന കള്ളക്കഥയെക്കുറിച്ച് തിരിച്ചറിവില്ലെങ്കിലും, അത് കേൾക്കുമ്പോൾ അവൾ പോലും ചിരിച്ചുപോകുമെന്ന് അദ്ദേഹം കുറിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, മണ്ണും മലയുമായി ഇഴുകിചേർന്ന് അവയെ പൊന്നുപോലെ സംരക്ഷിക്കുന്ന ആദിവാസി സഹോദരങ്ങളെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.









