നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഗ്രേഡ് എസ്ഐമാർ പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകൾ. എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ മൊഴി നൽകിയത്.
തങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ സംഘം കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ഐപിസി 308 ഉൾപ്പെടുത്തിയതിൽ വിശദീകരണവുമായി SIT രംഗത്തെത്തി.
മെഡിക്കൽ ബോർഡിലെ ഡോക്ടർമാരുടെ അഭിപ്രായം തേടിയതിന് ശേഷമാണ് വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ വകുപ്പ് ചേർത്തതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് തിരുത്തുന്നതിന് ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പത്താമതായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.








