പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) അട്ടിമറിക്കാനും വോട്ടർമാരെ ഭീഷണിപ്പെടുത്താനും മുന്നിൽ നിന്ന് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് (TMC) നേതാവും അഭിഷേക് ബാനർജിയുടെ വിശ്വസ്തനുമായ ജഹാംഗീർ ഖാൻ ഒടുവിൽ പിടിയിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകളോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) തന്ത്രപരമായി വലയിലാക്കിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന ജഹാംഗീർ ഖാനെതിരെ നിരവധി ക്രിമിനൽ കേസുകളും കൊള്ളയടിക്കൽ കുറ്റങ്ങളുമാണ് നിലവിലുള്ളത്. വോട്ടെടുപ്പ് ദിവസം ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ടർമാരെ വഞ്ചിക്കാനും ഇവിഎം മെഷീനുകളിൽ കൃത്രിമം കാണിക്കാനും ഇയാൾ നേരിട്ട് നേതൃത്വം നൽകിയെന്നാണ് കേസ്. വോട്ടർമാരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും സ്ഥാനാർത്ഥികളുടെ പേരുകൾ മറയ്ക്കുകയും ചെയ്തതിനെ തുടർന്ന് ഫാൽട്ടയിലെ പോളിംഗ് കേന്ദ്രങ്ങളിൽ വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഈ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മെയ് 4-ന് പ്രഖ്യാപിച്ച ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഫാൽട്ട മണ്ഡലത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നു. കനത്ത തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും ജനാധിപത്യ പ്രക്രിയയുടെ തകർച്ചയും ചൂണ്ടിക്കാട്ടി ഇവിടെ മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര പോലീസ് ഒബ്സർവറായ ഐപിഎസ് ഓഫീസർ അജയ് പാൽ ശർമ്മ ജഹാംഗീറിന്റെ വീട്ടിലെത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിയമത്തെയും രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചുകൊണ്ട്, “അയാൾ സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്, ഞാൻ ഒന്നിനും വഴങ്ങില്ല” എന്ന സിനിമാ ഡയലോഗ് അടിച്ചാണ് ജഹാംഗീർ ഖാൻ അന്ന് സോഷ്യൽ മീഡിയയിൽ വീരവാദം മുഴക്കിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ തൃണമൂലിന് അധികാരം നഷ്ടപ്പെടുകയും കൽക്കട്ട ഹൈക്കോടതി ഇയാളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം പിൻവലിക്കുകയും ചെയ്തതോടെ ‘പുഷ്പ’ ഒളിവിൽ പോവുകയായിരുന്നു.
നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ വോട്ടെടുപ്പിന് തൊട്ടുമുമ്പ് മത്സരരംഗത്തുനിന്ന് പിന്മാറുകയും ഓഫീസ് പൂട്ടി മുങ്ങുകയുമാണുണ്ടായത്. തുടർന്ന് നടന്ന റീപോളിംഗിൽ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഫാൽട്ട മണ്ഡലത്തിൽ ചരിത്രവിജയം നേടിയത്. തൃണമൂലിന്റെ ഗുണ്ടാരാജിനും അഴിമതിക്കുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു ഈ വിജയം. തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ കർശന നിലപാടിനെ തുടർന്ന് ഏഴോളം എഫ്ഐആറുകളുമായി പോലീസ് വല വിരിച്ചതോടെയാണ് ജഹാംഗീർ ഖാൻ രാജ്യം വിടാൻ ശ്രമിച്ചത്. ഒടുവിൽ വടക്കൻ ബംഗാളിലെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിക്കവേ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുവരികയാണ്.









