പ്യോങ്യാങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രത്യേക സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തി. 7 വർഷങ്ങൾക്കുശേഷമാണ് ഷി പ്യോങ്യാങ്ങിൽ എത്തുന്നത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഭാര്യ റീ സോൾ ജുവും ചേർന്ന് വിമാനത്താവളത്തിൽ വെച്ച് ഷി ജിൻപിങ്ങിനും ഭാര്യ പെങ് ലിയുവാനും വൻ വരവേൽപ്പ് നൽകി. കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുന്നുണ്ടോ എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.
ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള പരസ്പര പ്രതിരോധ സൗഹൃദ കരാറിന്റെ 65-ാം വാർഷിക വേളയിലാണ് ഷി ജിൻപിങിന്റെ സന്ദർശനം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉത്തരകൊറിയയുമായി ട്രംപ് നേരിട്ട് ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ചൈനയെ മറികടന്ന് അത് സാധ്യമല്ല എന്ന വ്യക്തമായ സന്ദേശമാണ് ഷി നൽകുന്നത്. ഉത്തരകൊറിയ തങ്ങളുടെ ആണവായുധ സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡണ്ടിന്റെ ഈ സന്ദർശനം നിർണായകമാകും എന്നാണ് കരുതപ്പെടുന്നത്.
ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ടു മുൻപ്, ആണവ ബോംബുകൾ നിർമ്മിക്കാനുള്ള യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് ഉത്തരകൊറിയ പരസ്യമാക്കിയിരുന്നു. മുൻകാലങ്ങളിൽ ചൈന ഉപയോഗിച്ചിരുന്ന ‘കൊറിയൻ ഉപദ്വീപിന്റെ പൂർണ്ണമായ ആണവ നിരോധനം’ എന്ന വാക്ക് അടുത്തകാലത്തായി ചൈനയുടെ ഔദ്യോഗിക പ്രസ്താവനകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇത് കിമ്മിന്റെ ആണവ മോഹങ്ങൾക്കുള്ള ചൈനയുടെ നിശബ്ദ അംഗീകാരമായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.









