ഇന്ത്യൻ മഹാസമുദ്രത്തിലെ അതിപ്രധാനമായ ഒരു ദ്വീപ് സമൂഹം വിലയ്ക്ക് വാങ്ങാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ബ്രിട്ടനെ പൂർണ്ണമായും വെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ (Chagos Islands) നേരിട്ട് സ്വന്തമാക്കാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ്, അതിനെ മറികടക്കാൻ വൈറ്റ് ഹൗസ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി യുഎസ് ഉദ്യോഗസ്ഥർ ഒരു പ്രത്യേക നിർദ്ദേശം തയ്യാറാക്കിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമായ ‘ഡിയാഗോ ഗാർഷ്യ’ (Diego Garcia) സ്ഥിതി ചെയ്യുന്നത് ഈ ഷാഗോസ് ദ്വീപസമൂഹത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ നാവികസേനയ്ക്ക് ആധിപത്യം നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണിത്. എന്നാൽ, ഈ ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുക്കാനുള്ള ബ്രിട്ടന്റെ നീക്കം വൻ വിഡ്ഢിത്തമാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ചൈനയുമായും ഇറാനുമായും അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യമാണ് മൗറീഷ്യസ്. അതിനാൽ ദ്വീപ് മൗറീഷ്യസിന്റെ കൈകളിൽ എത്തിയാൽ അത് തങ്ങളുടെ സൈനിക രഹസ്യങ്ങൾ ചോരുന്നതിനും ചൈനീസ് ചാരവൃത്തിക്കും കാരണമാകുമെന്ന് അമേരിക്ക ശക്തമായി ഭയപ്പെടുന്നു. നിലവിൽ ഇറാനുമായി യുഎസ് കടുത്ത സംഘർഷത്തിലാണ് എന്നതും, ചൈനയുടെ നാവിക വിന്യാസം തടയാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നതും ഈ ഭീതി വർദ്ധിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ദ്വീപ് നേരിട്ട് വിലയ്ക്ക് വാങ്ങുക എന്ന ആശയം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രസിഡന്റ് ട്രംപിന് മുന്നിൽ വെച്ചത്. ഈ നീക്കത്തിലൂടെ ബ്രിട്ടനെ ഒഴിവാക്കി മൗറീഷ്യസുമായി നേരിട്ട് കരാറിലേർപ്പെടാനും ഡിയാഗോ ഗാർഷ്യ സൈനിക താവളത്തിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് മാത്രമായി നിലനിർത്താനും സാധിക്കും. 99 വർഷത്തെ ലീസിനേക്കാൾ സുരക്ഷിതം ദ്വീപ് സ്വന്തമാക്കുന്നതാണെന്നാണ് ട്രംപ് അനുകൂലികളുടെ വിലയിരുത്തൽ. അമേരിക്കയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ദ്വീപ് കൈമാറാനുള്ള നിയമനിർമ്മാണം കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദ്വീപ് വാങ്ങാനുള്ള ട്രംപിന്റെ പുതിയ നീക്കം പുറത്തുവരുന്നത്. ഈ ഭൂമി ഇടപാട് യാഥാർത്ഥ്യമായാൽ അത് ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ അധിനിവേശ മോഹങ്ങൾക്ക് ഏൽക്കുന്ന കനത്ത പ്രഹരമായിരിക്കും.












