പ്രതിരോധ രംഗത്ത് വിദേശ ശക്തികളെ ആശ്രയിക്കാതെ, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തോടെ രാജ്യം മുന്നേറുമ്പോൾ ശാസ്ത്രലോകത്ത് നിന്നും ഭാരതത്തിന്റെ സ്വാഭിമാനത്തിന്റെ വിജയഗാഥ പുറത്തുവരികയാണ്. തന്ത്രപ്രധാനമായ സൈനിക ഇലക്ട്രോണിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കിക്കൊണ്ട് ഇന്ത്യ സ്വന്തമായി ഗാലിയം നൈട്രൈഡ് (GaN) അധിഷ്ഠിത ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അരെ (AESA) റഡാറുകൾ പൂർണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ചിരിക്കുന്നു. ‘വിരൂപാക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക റഡാർ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചതോടെ, ലോകത്തിലെ ഏറ്റവും ആധുനികമായ പ്രതിരോധ സാങ്കേതികവിദ്യ കൈവശമുള്ള വിരലിലെണ്ണാവുന്ന വൻശക്തി രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും തലയുയർത്തി ഇടംപിടിച്ചിരിക്കുകയാണ്. എന്നാൽ, ഭാരതത്തിന്റെ ഈ വമ്പൻ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ തങ്ങളെ ചെറുതാക്കി കാണാൻ ശ്രമിച്ച ഒരു തിരസ്‌കാരത്തിന്റെ ചരിത്രമുണ്ട്.
അതിർത്തിയിൽ ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും കടുത്ത ഭീഷണികൾ നേരിട്ടിരുന്ന 2016-ലായിരുന്നു ആ സംഭവം. ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷി കുത്തനെ കുറയുകയും പുതിയ യുദ്ധവിമാനങ്ങൾക്കായുള്ള കരാറുകൾ അന്തമില്ലാതെ നീണ്ടുപോവുകയും ചെയ്ത നിർണായക ഘട്ടമാണത്. ആ സമയത്താണ് വ്യോമസേനയുടെ അടിയന്തര ആവശ്യം പരിഗണിച്ച് ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഭാരതം തീരുമാനിക്കുന്നത്. ഈ യുദ്ധവിമാന കരാർ ചർച്ചകൾക്കിടെ, റഡാറുകളിൽ ഉപയോഗിക്കുന്ന അതീവ തന്ത്രപ്രധാനമായ ഗാലിയം നൈട്രൈഡ് ചിപ്പുകളുടെ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഫ്രാൻസ് വിസമ്മതിച്ചു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പ്രതിരോധ രംഗത്ത് ഭാരതം സ്വയംപര്യാപ്തത നേടുന്നതിനും ഈ സാങ്കേതിക വിദ്യ അത്യാവശ്യമായിരുന്നു. എന്നാൽ പരമ്പരാഗത ആയുധങ്ങളുടെയും സൈനിക സാങ്കേതികവിദ്യകളുടെയും കയറ്റുമതി നിയന്ത്രിക്കുന്ന ‘വാസ്സെനാർ അറേഞ്ച്‌മെന്റ്’ (Wassenaar Arrangement) പോലുള്ള അന്താരാഷ്ട്ര നിയമങ്ങൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് ഭാരതത്തിന്റെ ആവശ്യം അഹങ്കാരത്തോടെ നിഷേധിക്കുകയായിരുന്നു. അക്കാലത്ത് ഭാരതം ഈ കൂട്ടായ്മയിൽ അംഗമല്ലായിരുന്നു എന്നതും അവർ ഒരു കാരണമായി നിരത്തി.
എന്നാൽ ഈ അന്താരാഷ്ട്ര ചതിക്ക് മുന്നിൽ അടിയറവ് പറയാൻ ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഭാരത സർക്കാർ തയ്യാറല്ലായിരുന്നു. വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന പതിവ് അവസാനിപ്പിച്ച്, ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുമെന്ന ദൃഢനിശ്ചയത്തോടെ ഡിആർഡിഒ (DRDO) ശാസ്ത്രജ്ഞർക്ക് രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന ‘വിരൂപാക്ഷ’ റഡാറായി മാറിനിൽക്കുന്നത്. നിലവിലുള്ള ഗാലിയം ആഴ്‌സനൈഡ് സിസ്റ്റങ്ങളേക്കാൾ അഞ്ചിരട്ടി കരുത്താണ് പുതിയ ഗാലിയം നൈട്രൈഡ് ചിപ്പുകൾക്ക് ഉള്ളത്. ഉയർന്ന താപനിലയിലും ഹിമാലയൻ അതിർത്തിയിലെ അതികഠിനമായ തണുപ്പിലും ഒരുപോലെ സുരക്ഷിതമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ഇത് റഡാറുകളുടെ പ്രവർത്തന പരിധി അത്ഭുതകരമായി വർദ്ധിപ്പിക്കുകയും ശത്രുക്കളുടെ ഏതൊരു അത്യാധുനിക ജാമിംഗ് (Jamming) ശ്രമങ്ങളെയും അതിജീവിച്ച് കൃത്യമായ വിവരങ്ങൾ വ്യോമസേനയ്ക്ക് നൽകുകയും ചെയ്യും. റഷ്യയുടെ പക്കലുള്ള പഴയ റഡാർ സാങ്കേതികവിദ്യയേക്കാൾ എത്രയോ മുകളിലാണ് ഭാരതം ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന ഈ വിദ്യ.
ഈ തദ്ദേശീയ റഡാർ വിപ്ലവം വരുംദിവസങ്ങളിൽ ഭാരതീയ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കും. ഡിആർഡിഒ വികസിപ്പിച്ച ‘വിരൂപാക്ഷ’ റഡാറുകൾ ആദ്യം ഘടിപ്പിക്കുക വ്യോമസേനയുടെ കുന്തമുനയായ സൂപ്പർ സുഖോയ് (Sukhoi-30 MKI) യുദ്ധവിമാനങ്ങളിലാണ്. 400 കിലോമീറ്ററിലധികം അകലെയുള്ള സാധാരണ ശത്രുവിമാനങ്ങളെയും മിസൈലുകളെയും മാത്രമല്ല, ചൈനയുടെ അഭിമാനമായ ജെ-20 (J-20) പോലുള്ള സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെപ്പോലും 200 കിലോമീറ്റർ അകലെവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ വിരൂപാക്ഷയ്ക്ക് ശേഷിയുണ്ട്. ഇതിനുപുറമെ ഭാരതം ഭാവിയിൽ നിർമ്മിക്കാൻ പോകുന്ന അത്യാധുനിക യുദ്ധവിമാനങ്ങളായ തേജസ് മാർക്ക് 2 (Tejas Mk2), അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ എഎംസിഎ (AMCA) എന്നിവയിലും ഈ ഗാലിയം നൈട്രൈഡ് അധിഷ്ഠിത റഡാറുകളായിരിക്കും ഉപയോഗിക്കുക.










