വാഷിംഗ്ടൺ : സൗദി അറേബ്യയുമായുള്ള യുഎസ് സിവിൽ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ റിയാദ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഊർജ്ജ മന്ത്രാലയവും സൗദി അറേബ്യയും തമ്മിൽ ആണവ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിബന്ധന മുന്നോട്ടുവെച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയത്. നിർദ്ദിഷ്ട കരാർ സമാധാനപരമായ സിവിൽ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും സൗദി മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകില്ലെന്നും വ്യക്തമാക്കിയ ട്രംപ്, കരാറിന് അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നത് നിർബന്ധമായും പാലിക്കേണ്ട ഉപാധിയാണെന്ന് കൂട്ടിച്ചേർത്തു.
അമേരിക്കൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൗദിയിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനും സാങ്കേതിക കൈമാറ്റത്തിനും വഴിതുറക്കുന്ന ദീർഘകാല പങ്കാളിത്ത കരാറിനാണ് ഇരുരാജ്യങ്ങളും തമ്മിൽ രൂപം നൽകിയിരുന്നത്. എന്നാൽ റിയാദ് ഇതിനകം സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ഈ കരാറിനെ ഇസ്രായേൽ അനുകൂല നയതന്ത്രവുമായി കൂട്ടിക്കെട്ടിയ ട്രംപിന്റെ പ്രഖ്യാപനം കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നേരത്തെ പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ മധ്യസ്ഥതയിൽ രൂപീകരിച്ച അബ്രഹാം ഉടമ്പടിയെ പൂർണ്ണമായി പിന്തുണയ്ക്കാൻ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ തടസ്സം പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണം ഉറപ്പുനൽകിയാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്ന കർശന നിലപാടിൽ റിയാദ് ഉറച്ചുനിൽക്കെയാണ് ട്രംപ് ഇപ്പോൾ പന്ത് സൗദിയുടെ കോർട്ടിലേക്ക് ഇട്ടുനൽകിയിരിക്കുന്നത്.
മേഖലയിൽ ഇറാന്റെ ദീർഘകാല എതിരാളിയായ സൗദി അറേബ്യയ്ക്ക് യുഎസുമായുള്ള ആണവ സഹകരണ കരാർ ഒരു വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ ട്രംപിന്റെ ഈ നിലപാട് കരാറിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ അബ്രഹാം ഉടമ്പടിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രധാന അറബ് രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിർദ്ദേശിക്കപ്പെട്ട കരാറുകളുടെ ഒരു കൂട്ടമാണിത്. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും അവയ്ക്കിടയിൽ ഒരു ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് അബ്രഹാം ഉടമ്പടി. നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് അബ്രഹാം ഉടമ്പടിയിൽ ഒപ്പു വച്ചിട്ടുള്ളത്.








