തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും രൂക്ഷവിമർശനങ്ങളുമാണ് ഉയർന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഉയർന്ന വിമർശനങ്ങൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പുതിയ തർക്കങ്ങൾക്ക് കാരണമായിരിക്കുന്നത്. നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകളെ തികച്ചും മയപ്പെടുത്തി അവതരിപ്പിച്ച ഈ റിപ്പോർട്ടുമായി തങ്ങൾക്ക് കീഴ്ഘടകങ്ങളെ ഫേസ് ചെയ്യാനാകില്ലെന്നും റിപ്പോർട്ടിൽ അടിയന്തിര തിരുത്തലുകൾ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നു.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിനുപുറമെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. തൊലിപ്പുറത്തുള്ള ചികിത്സകൾ കൊണ്ട് മാത്രം പാർട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, വരുന്ന ഓഗസ്റ്റ് മാസത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയ തോതിൽ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം സിപിഎം നേതൃത്വം സമ്മതിക്കുന്നുണ്ട്. ഇതിന് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ മാത്രമാണോ, അതോ വർഗീയതയോട് പാർട്ടി നേതാക്കൾ സ്വീകരിച്ച ‘അഴകൊഴമ്പൻ’ സമീപനവും കാരണമായോ എന്നത് ഗൗരവമായാണ് ചർച്ചചെയ്യപ്പെടുന്നത്. വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിലെ പരാമർശം കൂടുതൽ കടുപ്പിക്കണമെന്നും പാർട്ടിയുടെ വർഗീയ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്ന പ്രധാന ആവശ്യം.
പാർട്ടിയുടെ ഉറച്ച കോട്ടയായ കണ്ണൂരിലുണ്ടായ വൻ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ ചില കുറ്റസമ്മതങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച വേളയിൽ ഈ യാഥാർഥ്യബോധം അദ്ദേഹത്തിന് എന്തുകൊണ്ട് ഉണ്ടായില്ലെന്ന രൂക്ഷമായ മറുചോദ്യമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിന് നേരെ ഉന്നയിച്ചത്.
സംസ്ഥാന കമ്മിറ്റിയിലെ ഈ ചൂടേറിയ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. യോഗത്തിൽ ഉയർന്നുവന്ന രൂക്ഷവിമർശനങ്ങളും പൊതുവികാരവും അദ്ദേഹം അതേപടി മാധ്യമങ്ങളോട് തുറന്നുപറയുമോ, അതോ പതിവുപോലെ ഒഴിഞ്ഞുമാറുമോ എന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.










