ഇന്ത്യൻ സായുധ സേനയിലെയും സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥരുടെ അസാധാരണമായ വീര്യത്തെയും ധീരതയെയും ആദരിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ശൗര്യചക്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന 2026-ലെ ഡിഫൻസ് ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങിലാണ്. ഈ പരമോന്നത ബഹുമതികൾ സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ അത്യാധുനിക ആയുധങ്ങളേന്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്. ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാർ, അസിസ്റ്റന്റ് കമാൻഡന്റ് മുഹമ്മദ് ഷഫീഖ്, ലെഫ്റ്റനന്റ് കമാൻഡർ റാം ഗോയൽ, കോൺസ്റ്റബിൾ സദ്ദാം ഹുസൈൻ എന്നിവരും ഈ ദൗത്യത്തിലെ ധീരതയ്ക്ക് ശൗര്യചക്ര ഏറ്റുവാങ്ങി.
2024 നവംബർ 5, 6 തീയതികളിലാണ് ജമ്മു കശ്മീരിലെ ചുന്തവാടി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം സംയുക്ത തിരച്ചിൽ ആരംഭിച്ചത്. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യത്തിൽ അതിസാഹസികമായ നേതൃത്വപാടവമാണ് സൂരജ് പ്രശാർ കാഴ്ചവെച്ചത്. കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ‘A++ ഗ്രേഡ്’ ഉള്ള അതിശക്തനായ ഒരു വിദേശ ഭീകരനെ വധിക്കാനും വൻ ആയുധശേഖരം പിടിച്ചെടുക്കാനും ഈ ഓപ്പറേഷനിലൂടെ സൈന്യത്തിന് സാധിച്ചു.
ഓപ്പറേഷനിടെ ഒരു വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ കടുത്ത രീതിയിൽ വെടിയുതിർക്കാൻ ആരംഭിച്ചു. ഈ സമയത്ത് തന്ത്രപരമായി ഭീകരരുടെ തൊട്ടടുത്ത് തന്നെയുള്ള സുരക്ഷിതമായ ഒരു മുൻനിര സ്ഥാനം സൂരജ് പ്രശാർ കൈക്കലാക്കി. വെടിവെയ്പ്പിനിടയിൽ, സൈന്യത്തിന്റെ ഉപരോധം ഭേദിച്ച് പുറത്തുകടക്കാൻ ശ്രമിച്ച ഒരു ഭീകരൻ ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ചില സൈനികർക്ക് ഗുരുതരമല്ലാത്ത രീതിയിൽ പരിക്കേൽക്കുകയും ചെയ്തു.
സാഹചര്യം അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ സൂരജ് പ്രശാർ ഒട്ടും സമയം കളയാതെ ഒളിച്ചിരുന്ന രണ്ടാമത്തെ ഭീകരന് നേരെ കൃത്യമായ ലക്ഷ്യത്തോടെ പ്രത്യാക്രമണം നടത്തി. ഒപ്പം തന്റെ കൂടെയുള്ള സൈനികർക്ക് ഭീകരരുടെ കൃത്യമായ ലൊക്കേഷൻ തത്സമയം കൈമാറുകയും ചെയ്തു. ഇതിന്റെ ഫലമായി അന്ന് രാത്രി 8.25-ഓടെ ആ ഭീകരനെ പൂർണ്ണമായും വധിക്കാൻ ഇന്ത്യൻ സേനയ്ക്ക് സാധിച്ചു.
ഭീകരനെ വധിച്ചതിന് ശേഷവും ദൗത്യം അവിടെ അവസാനിച്ചില്ല. പ്രദേശം മുഴുവൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സൂര്യോദയം വരെ ആ പ്രദേശം മുഴുവൻ സൂരജ് പ്രശാറിന്റെ നേതൃത്വത്തിൽ സൈന്യം നിരീക്ഷണത്തിൽ വെയ്ക്കുകയായിരുന്നു. പിന്നീട് പുലർച്ചെയോടെ നടത്തിയ തിരച്ചിലിലാണ് യുദ്ധസമാനമായ കനത്ത ആയുധശേഖരങ്ങൾ സൈന്യം ഇവിടെ നിന്നും കണ്ടെടുത്തത്. സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചുകൊണ്ട് സാധാരണ ഡ്യൂട്ടിക്ക് അപ്പുറം ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാർ കാണിച്ച ഈ തന്റേടം, ഭീകരവിരുദ്ധ പോരാട്ടം ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും ഉയർന്ന പാരമ്പര്യത്തിന് മാതൃകയാണെന്ന് രാജ്യം പ്രശംസിച്ചു.








