ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ മാർക്കോസ് (മറൈൻ കമാൻഡോസ്) ഓഫീസർ ലെഫ്റ്റനന്റ് കമാൻഡോ സൂരജ് പ്രശാർ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ശൗര്യചക്ര ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം ഈ ബഹുമതി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജമ്മു കാശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിൽ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ചതിനാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
2024 നവംബർ 5, 6 തീയതികളിൽ ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലുള്ള ചുന്തവാഡി ഗ്രാമത്തിൽ നടന്ന ‘ഓപ്പറേഷൻ ചുന്തവാഡി’യിലെ ധീരമായ പങ്കാളിത്തത്തിന്റെ ആദരവായാണ് അദ്ദേഹത്തിന് ശൗര്യചക്ര പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. പ്രദേശത്തെ അപകടകരമായ ഒരു സ്ഥലത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും നാവികസേനയുടെ മാർക്കോസ് കമാൻഡോകളും സംയുക്തമായി ഒരു തിരച്ചിൽ ഊർജ്ജിതമാക്കി. ഭീകരർ ഒളിച്ചിരുന്ന വീട് വളഞ്ഞ സൈന്യത്തിന് നേരെ അവർ തുരുതുരാ വെടിയുതിർത്തു. കനത്ത വെടിവെപ്പിനിടയിലും ലെഫ്റ്റനന്റ് കമാൻഡോ സൂരജ് പ്രശാർ ഭീകരർക്ക് തൊട്ടടുത്ത് തന്ത്രപ്രധാനമായ ഒരു സ്ഥാനത്ത് നിന്നും സുരക്ഷിതമായി ഏറ്റുമുട്ടി. ലൈവ് അപ്ഡേറ്റുകൾ മറ്റ് കമാൻഡോകൾക്ക് തത്സമയം കൈമാറിയതിലൂടെ സൈന്യത്തിന് തന്ത്രപരമായി നീങ്ങാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഈ ധീരമായ ഇടപെടലിനൊടുവിൽ രണ്ട് എ++ ഗ്രേഡഡ് വിദേശ ഭീകരരെയാണ് സൈന്യം വധിച്ചത്. കനത്ത വെടിവെപ്പും കടുത്ത വെല്ലുവിളികളും നിറഞ്ഞ ഈ ഓപ്പറേഷനിൽ തന്റെ ടീമിലെ ഒരൊറ്റ കമാൻഡോയ്ക്ക് പോലും ജീവഹാനി സംഭവിക്കാതെ, എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ലെഫ്റ്റനന്റ് കമാൻഡോ സൂരജ് പ്രശാറിന്റെ നേതൃത്വപാടവത്തിന് സാധിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായത്.








