തൃണമൂൽ കോൺഗ്രസിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ആഭ്യന്തര കലഹം മുറുകുന്നതിനിടെ പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വസതിയിൽ നാടകീയ രംഗങ്ങൾ. എംഎൽഎമാരുടെ വ്യാജ ഒപ്പ് ചമച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ബംഗാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) ചൊവ്വാഴ്ച മമത ബാനർജിയുടെ കൊൽക്കത്ത ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30B നമ്പർ വസതിയിൽ റെയ്ഡിനായി എത്തി.
ഈ വിലാസം തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർട്ടി ഓഫീസ് കൂടിയായതിനാലാണ് പരിശോധന നടത്താൻ എത്തിയതെന്ന് സിഐഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയ്ഡിനായെത്തിയ ഉദ്യോഗസ്ഥരെ തൃണമൂൽ നേതാക്കൾ ആദ്യം തടഞ്ഞത് വൻ നാടകീയതയ്ക്കും വാക്കേറ്റത്തിനും കാരണമായി. ഏതാനും മിനിറ്റുകൾ നീണ്ട കടുത്ത അനിശ്ചിതത്വത്തിനൊടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സിഐഡി സംഘം മമതയുടെ വസതിക്കുള്ളിൽ പ്രവേശിച്ചു.
മമത ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും നിലവിൽ വീട്ടിൽ ഇല്ലെന്നും അതിനാൽ പരിശോധന അനുവദിക്കില്ലെന്നുമാണ് മുൻ തൃണമൂൽ എംപി സുഭാഷിഷ് ചക്രവർത്തി സിഐഡി സംഘത്തോട് വ്യക്തമാക്കിയത്. ഇരുവരും തിരിച്ചെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വരാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, തൃണമൂൽ നേതാക്കൾ അന്വേഷണം തടസ്സപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സിഐഡി ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് കഴിഞ്ഞ മെയ് 20-ന് സ്പീക്കർക്ക് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് ആരോപിച്ച് പാർട്ടി എംഎൽഎമാരായ റിതാബർത്ത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പരാതി ഉന്നയിച്ചതിന് പിന്നാലെ ഈ രണ്ട് എംഎൽഎമാരെയും തൃണമൂലിൽ നിന്നും പുറത്താക്കിയിരുന്നു. കൊൽക്കത്തയിലെ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ (FIR) അടിസ്ഥാനത്തിൽ പിന്നീട് കേസ് സിഐഡിക്ക് കൈമാറുകയായിരുന്നു. വിവാദ കത്തിൽ ഒപ്പുവെച്ച അഭിഷേക് ബാനർജിക്ക് സിഐഡി പലതവണ സമൻസ് അയച്ചിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാതെ 15 ദിവസത്തെ സമയം നീട്ടി ചോദിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മമതയുടെ വസതിയിലേക്ക് നേരിട്ടെത്തിയുള്ള സിഐഡിയുടെ ഈ അപ്രതീക്ഷിത നീക്കം ബംഗാൾ രാഷ്ട്രീയത്തെ ആകെ ഉലച്ചിരിക്കുന്നത്.










