ആഗോളതലത്തിൽ ഭാരതത്തിന്റെ മാന്യതയും അയൽരാജ്യങ്ങളോടുള്ള സനാതന ധർമ്മത്തിലധിഷ്ഠിതമായ വിദേശനയവും ഒരിക്കൽക്കൂടി ഉറപ്പിച്ചുപറഞ്ഞ് നരേന്ദ്ര മോദി സർക്കാർ. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി ഭാരതം എന്നും മുന്നിൽത്തന്നെയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UNSC) യോഗത്തിൽ അഫ്ഗാനിസ്ഥാനെക്കുറിച്ച് ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് നടത്തിയ ചരിത്രപരമായ പ്രസ്താവനകളെ ശരിവെച്ചുകൊണ്ടാണ് ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നയം വ്യക്തമാക്കിയത്. ഭാരതവും അഫ്ഗാനിസ്ഥാനും ചരിത്രപരമായും സാംസ്കാരികമായും നൂറ്റാണ്ടുകളായി പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന അയൽരാജ്യങ്ങളാണെന്നും അവിടുത്തെ ജനങ്ങളുടെ പുരോഗതിക്കായി നൽകിവരുന്ന മാനുഷിക സഹായങ്ങളും വികസന പങ്കാളിത്തവും കൂടുതൽ ശക്തമായി തുടരുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെ കുതന്ത്രങ്ങൾക്ക് ആഗോളതലത്തിൽ തിരിച്ചടി നൽകുന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപ്രധാനമായ നീക്കം. യുഎന്നിലെ യുനാമ (UNAMA) യോഗത്തിൽ ഭാരതത്തിന്റെ പ്രതിനിധി വ്യക്തമാക്കിയത് പോലെ, അഫ്ഗാനിസ്ഥാനിലെ എല്ലാ 34 പ്രവിശ്യകളിലുമായി 500-ലധികം വൻ വികസന പദ്ധതികളാണ് ഇന്ത്യ നേരിട്ട് നടപ്പിലാക്കുന്നത്. അവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യസുരക്ഷ, ആരോഗ്യം, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ സഹായങ്ങൾ എന്നിവ ഇന്ത്യ തടസ്സമില്ലാതെ എത്തിക്കുന്നുണ്ട്. ഭാരതത്തിന്റെ സഹായങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല, മറിച്ച് താലിബാൻ ഭരണത്തിൻ കീഴിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ അഫ്ഗാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിച്ചേരുന്നുണ്ടെന്ന് രൺധീർ ജയ്‌സ്വാൾ ഓർമ്മിപ്പിച്ചു. അഫ്ഗാൻ വിദ്യാർത്ഥികൾക്കായി ഭാരതം നൽകിവരുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകളും കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകളും വരും ദിവസങ്ങളിലും തുടരും.
ദോഹ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലെ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിന് ഇന്ത്യ നൽകുന്ന സംഭാവനകളും ഭാരതത്തിന്റെ ആഗോള നേതൃത്വ പദവിക്ക് അടിവരയിടുന്നതാണ്. ഈ നൂറ്റാണ്ടിൽ അഫ്ഗാൻ ജനത ഏറെ ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ആ മേഖലയിൽ പൂർണ്ണമായ സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ ഭാരതത്തിന് പ്രത്യേക താല്പര്യമുണ്ടെന്നും യുഎന്നിൽ പാർവതനേനി ഹരീഷ് വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങളിൽ ഭീകരത വിതച്ച് സാമ്രാജ്യത്വ മോഹങ്ങളുമായി നടക്കുന്ന ചൈനയ്ക്കും പാകിസ്താനുമായുള്ള ശക്തമായ മറുപടി കൂടിയാണ് അഫ്ഗാൻ ജനതയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന ഭാരതത്തിന്റെ ഈ പ്രഖ്യാപനം.









