ചെന്നൈ : തമിഴ് സിനിമയെ മാറ്റങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ശ്വാസകോശ അണുബാധയെയും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
തമിഴ് ചലച്ചിത്ര ലോകത്ത് ‘ഇയക്കുനർ ഇമയം’ (സംവിധായകരിലെ ഹിമാലയം) എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന ഭാരതിരാജയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ പ്രൗഢമായ ഒരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. “എൻ ഇനിയ തമിഴ് മക്കളെ…” എന്ന തന്റെ തനത് കാന്തിക ശബ്ദത്തിലുള്ള ആമുഖത്തോടെ തമിഴകത്തിന്റെ ഹൃദയത്തിലേക്ക് നടന്നുപോയ പ്രതിഭയായിരുന്നു ഭാരതിരാജ. മേക്ക്-അപ്പുകളും നാടകീയതയും നിറഞ്ഞ സ്റ്റുഡിയോ സെറ്റുകളിൽ കുടുങ്ങിക്കിടന്ന തമിഴ് സിനിമയെ ഗ്രാമീണ സൗന്ദര്യത്തിലേക്കും പച്ചയായ മനുഷ്യരിലേക്കും പറിച്ചുനട്ടത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ ശിവകുമാർ, സൂര്യ തുടങ്ങിയ പ്രമുഖർ ചെന്നൈയിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
അഞ്ചു പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ നിരവധി പ്രമുഖ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സംവിധായകനായി മാത്രമല്ല, മികച്ചൊരു അഭിനേതാവായും ഭാരതിരാജ തിളങ്ങിയിട്ടുണ്ട്. മണിരത്നത്തിന്റെ ‘ആയുധ എഴുത്ത്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2025ൽ തുടരും എന്ന മലയാള ചിത്രത്തിൽ മോഹൻലാലിനോടൊപ്പം സ്റ്റണ്ട് മാസ്റ്റർ പളനിസ്വാമി എന്ന മികച്ചൊരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു.
സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, നാല് ഫിലിംഫെയർ അവാർഡുകൾ, ആറ് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചന്ദ്രലീലയാണ് ഭാരതിരാജയുടെ ഭാര്യ. മനോജ് ഭാരതിരാജ, ജനാനി ഭാരതിരാജ എന്നിവർ മക്കളാണ്. 2025 മാർച്ചിൽ മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ അന്തരിച്ചത് ഭാരതിരാജയെ മാനസികമായി ഏറെ തളർത്തിയിരുന്നു. മകന്റെ വിയോഗം സൃഷ്ടിച്ച ഏകാന്തതയും മാനസിക വിഷമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കുകയായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭാരതിരാജയുടെ ഭൗതികശരീരം ചെന്നൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.








