പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സൈനിക സംഘർഷം ആഗോള യുദ്ധഭീതിയായി മാറുന്നതിനിടെ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ഫോണിൽ അടിയന്തര ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിൽ പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. കുവൈത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ഇരു നേതാക്കളും തമ്മിലുള്ള നിർണായക ചർച്ച. ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകളുടെയും സമാധാനപരമായ ഇടപെടലുകളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമീറിനോട് അഭ്യർത്ഥിച്ചു.
കുവെെത്തിൽ താമസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈത്ത് ഭരണകൂടം കാണിക്കുന്ന പ്രത്യേക ശ്രദ്ധയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. നിലവിലെ സംഘർഷാവസ്ഥ വിദേശ പൗരന്മാരുടെ സുരക്ഷയെയും പ്രാദേശിക സാമ്പത്തിക സഹകരണത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി കുവൈത്ത് അധികൃതരുമായി ഇന്ത്യൻ എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.











