ന്യൂഡൽഹി : ഒമാൻ തീരത്തുവെച്ച് ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന വ്യാപാര കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇപ്പോഴും മൂന്ന് നാവികരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 24 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 21 പേരെ രക്ഷിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മഡഗാസ്കർ പതാക ഘടിപ്പിച്ച ‘എംടി മാരിവെക്സ്’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ഒമാൻ തീരത്ത് വെച്ച് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്നത് മുഴുവൻ ഇന്ത്യൻ നാവികരായിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ഭൂരിഭാഗം നാവികരെയും രക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ മൂന്ന് നാവികരെ കാണാനില്ലെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സൂചിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്കിന് തെക്ക്, ഒമാന്റെ കിഴക്കൻ തീരത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ കപ്പൽ ചരക്കുകളൊന്നും ഇല്ലാതെ ഒമാൻ തുറമുഖമായ ‘ദുഖ്മി’ലേക്ക് പോവുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. നിലവിൽ കപ്പൽ മസ്കറ്റിന് തെക്കായി നങ്കൂരമിട്ടിരിക്കുകയാണ്.









