സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ 19-കാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടുകയാണ്. എല്ലാ പരമ്പരാഗത രീതികളെയും മറികടന്ന് രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനമായ ഐഐടി കാൺപൂരിൽ നിസർഗ അധികാരിക്ക് നിയമനം നൽകി. ഐഐടിയുടെ പ്രമുഖ സൈബർ സെക്യൂരിറ്റി ഗവേഷണ കേന്ദ്രമായ ‘C3iHub’-ൽ ഒസിന്റ് ആൻഡ് ത്രെട്ട് ഇന്റലിജൻസ് എഞ്ചിനീയർ (OSINT and Threat Intelligence Engineer) ആയാണ് നിസർഗയെ നിയമിച്ചിരിക്കുന്നത്.
ഈ വർഷം പന്ത്രണ്ടാം ക്ലാസ് പാസായ നിസർഗ മേയ് 22-ന് തന്റെ പേഴ്സണൽ ബ്ലോഗിൽ എഴുതിയ ഒരു കുറിപ്പാണ് ഐഐടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സിബിഎസ്ഇ പരീക്ഷാ മാർക്കുകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും ഉപയോഗിക്കുന്ന ഓൺലൈൻ സബ്മിഷൻ ഓഫ് മാർക്സ് (OSM) പോർട്ടലിലെ അഞ്ച് നിർണ്ണായക സുരക്ഷാ വീഴ്ചകളാണ് നിസർഗ ഇതിലൂടെ തെളിവ് സഹിതം ചൂണ്ടിക്കാണിച്ചത്. ബ്ലോഗ് ശ്രദ്ധയിൽപ്പെട്ട ഐഐടി കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ നിസർഗയെ നേരിട്ട് ബന്ധപ്പെടുകയും ഈ ആഴ്ച തന്നെ അദ്ദേഹത്തെ തങ്ങളുടെ സൈബർ സെക്യൂരിറ്റി ടീമിന്റെ ഭാഗമാക്കുകയുമായിരുന്നു. ഐഐടി കാൺപൂരിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ എഞ്ചിനീയറായി നിയമിക്കപ്പെടുന്നവരിൽ ഒരാളാണ് ഇപ്പോൾ നിസർഗ.
വൺ-ടൈം പാസ്‌വേഡ് വെരിഫിക്കേഷൻ പോലുമില്ലാതെ പരിശോധകരുടെ ഡാഷ്‌ബോർഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന ഒരു ‘മാസ്റ്റർ പാസ്‌വേഡ്’ വെബ്‌സൈറ്റിന്റെ കോഡിനുള്ളിൽ തന്നെ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് ആണ് നിസർഗ കണ്ടെത്തിയിരുന്നത്. സുരക്ഷാ വീഴ്ചയുടെ വ്യാപ്തി തെളിയിക്കാൻ സിബിഎസ്ഇയുടെ ലൈവ് പോർട്ടലിൽ വൈറലായ ഒരു ആനിമേഷൻ വീഡിയോ പ്ലേ ചെയ്ത് കാണിച്ച് നിസർഗ സൈബർ ലോകത്തെ ഞെട്ടിച്ചിരുന്നു. മൂല്യനിർണ്ണയ പോർട്ടലിലെ ഇത്തരം സാങ്കേതിക പിഴവുകളെയും അഴിമതി ആരോപണങ്ങളെയും തുടർന്ന് കേന്ദ്ര സർക്കാർ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ സ്ഥാനത്തുനിന്നും അടിയന്തരമായി നീക്കിയിരുന്നു. ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.









