പ്രതിരോധ രംഗത്ത് ലോകരാജ്യങ്ങളെ ഞെട്ടിക്കാൻ പോന്ന മറ്റൊരു ചരിത്ര മുഹൂർത്തത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതായി സൂചനകൾ. ഇന്ത്യയുടെ ഏറ്റവും മാരകവും കരുത്തുറ്റതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി-6’ (Agni-VI) പരീക്ഷണത്തിന് വേദിയൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള ചന്ദിപൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) ഇന്ന് നടക്കാനിരിക്കുന്ന മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി വൻതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒഴിപ്പിക്കൽ നടപടികളുമാണ് പ്രതിരോധ മന്ത്രാലയവും പ്രാദേശിക ഭരണകൂടവും ചേർന്ന് സ്വീകരിച്ചിരിക്കുന്നത്.
യുദ്ധവിമാനങ്ങളെക്കാളും വേഗത്തിൽ പതിനായിരത്തിലധികം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകർക്കാൻ ശേഷിയുള്ളതാണ് ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി-6 മിസൈൽ എന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണത്തിന്റെ ഭാഗമായി ലോഞ്ച് കോംപ്ലക്‌സ്-3 ക്ക് ചുറ്റുമുള്ള 1 മുതൽ 3.5 കിലോമീറ്റർ വരെയുള്ള പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് വൻ ജന ഒഴിപ്പിക്കലാണ് നടത്തിയിരിക്കുന്നത്. 11,442 പേരെയും അവരുടെ വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും ഇതിനകം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ബർധൻപൂർ മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടർ, ബർധൻപൂർ ഹൈസ്‌കൂൾ തുടങ്ങി വിവിധ താൽക്കാലിക കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. മിസൈൽ പരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് തിരികെ സ്വന്തം വീടുകളിലേക്ക് മടങ്ങാം. ഇവർക്കുള്ള ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഒഡീഷ തീരത്ത് നിന്ന് തന്നെ MIRV സാങ്കേതികവിദ്യയോടെയുള്ള വിപുലീകരിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം രാജ്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ ലോകം ഏറെ ഉറ്റുനോക്കുന്ന അഗ്നി-6 മിസൈലിന്റെ പരീക്ഷണത്തിലേക്ക് രാജ്യം കടക്കുന്നത് എന്ന സൂചനകൾ ശക്തമാകുന്നത്. ഒരേസമയം ഒന്നിലധികം ആണവ യുദ്ധമുഖങ്ങൾ വഹിക്കാൻ ശേഷിയുള്ള (MIRV – Multiple Independently Targetable Re-entry Vehicle) അത്യാധുനിക സംവിധാനമാണ് അഗ്നി-6 ലും ഇന്ത്യ ഒരുക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) മിസൈലിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ചന്ദിപൂരിലെ അസാധാരണമായ സുരക്ഷാ സന്നാഹങ്ങളും വലിയ തോതിലുള്ള ഒഴിപ്പിക്കലും അഗ്നി-6 ന്റെ പരീക്ഷണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരീക്ഷണം വിജയകരമാകുന്നതോടെ ചൈന, പാകിസ്താൻ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ ഏത് കോണും തകർക്കാനുള്ള തന്ത്രപ്രധാനമായ കരുത്ത് ഇന്ത്യൻ സൈന്യത്തിന് കൈവരും.











