ന്യൂഡൽഹി : ചരിത്രത്തിൽ ആദ്യമായി കുറ്റവാളി കൈമാറ്റവുമായി ജോർജിയയും ഇന്ത്യയും. ഉത്തരേന്ത്യയെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളിയും മോസ്റ്റ് വാണ്ടഡ് ഗ്യാങ്സ്റ്ററുമായ വെങ്കിടേഷ് ഗാർഗ് എന്ന വെങ്കിട് ഗാർഗ് (29) നെ ജോർജിയ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ഹരിയാന പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയും ആവശ്യപ്രകാരമാണ് ജോർജിയ നടപടി സ്വീകരിച്ചത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഇയാളെ ഹരിയാന എസ്ടിഎഫ് സംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ അംബാല സ്വദേശിയായ വെങ്കിടേഷ് ഗാർഗ് ഉത്തരേന്ത്യയിലെ വലിയൊരു ക്രിമിനൽ ശൃംഖലയുടെ തലവനാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഹരിയാനയിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സംസ്ഥാന സെക്രട്ടറി ഹർബിലാസ് സിംഗ് രജ്ജുമാജ്‌രയെ കാർ തടഞ്ഞുനിർത്തി വെടിവെച്ചുകൊന്ന കേസിൽ പ്രധാന പ്രതിയായതോടെയാണ് വെങ്കിട് ഗാർഗ് വാർത്തകളിൽ നിറഞ്ഞത്. കൊലപാതകം, വധശ്രമം, ഗുണ്ടാപ്പിരിവ്, ആയുധ നിയമലംഘനം തുടങ്ങി 34 ഓളം ഗുരുതരമായ കേസുകളാണ് ഹരിയാനയിലും ഡൽഹിയിലുമായി ഇയാൾക്കെതിരെയുള്ളത്. അംബാല, പഞ്ച്കുല, ചണ്ഡീഗഡ് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 53 അംഗ ക്രിമിനൽ സംഘത്തിന്റെ സൂത്രധാരനാണ് ഇയാൾ.
മുൻപ് ഒരു കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം വ്യാജ വിലാസത്തിൽ പാസ്‌പോർട്ട് സംഘടിപ്പിച്ച് ഇന്ത്യയിൽ നിന്നും മുങ്ങുകയായിരുന്നു. 2024 ഡിസംബറിൽ യുഎഇ വഴി ജോർജിയയിലേക്ക് കടന്ന വെങ്കിടേഷ് ഗാർഗ് അവിടെ ഒളിവിലിരുന്നാണ് ഇന്ത്യയിലെ തന്റെ ക്രിമിനൽ സാമ്രാജ്യം ഭരിച്ചിരുന്നത്. നിലവിൽ ജയിലിലുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറെൻസ് ബിഷ്‌ണോയിയുടെ സംഘങ്ങളുമായും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കപിൽ സാംഗ്‌വാൻ എന്ന നന്ദുവിന്റെ ഗ്യാങ്ങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.









