കേരള കോൺഗ്രസ് എമ്മിനെ ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. ഇതിനൊപ്പം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമുണ്ടാക്കിയ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പക്കൽ കൃത്യമായ ഡിജിറ്റൽ തെളിവുകളുണ്ടെന്നും അന്വേഷണം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കേരള കോൺഗ്രസ് എം എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ബാക്കി കാര്യങ്ങളെന്ന് ഷോൺ ജോർജ് പറഞ്ഞു. “തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണ്. അവർ അനുകൂലമായ ഒരു തീരുമാനമെടുത്താൽ ബിജെപി നേതൃത്വം അതിനോട് ഉചിതമായി തന്നെ പ്രതികരിക്കും,” എന്ന് അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് നെഞ്ചിടിപ്പേകുന്ന വിവരങ്ങളാണ് ഷോൺ ജോർജ് പങ്കുവെച്ചത്. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ പല പ്രമുഖ നേതാക്കളും ഈ തുക തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചിട്ടില്ലെന്നും അതിന്റെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ഇഡിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ നേതാക്കളുടെ പേരുകളാണ് പുറത്തുവരാൻ പോകുന്നതെന്ന് ഉടൻ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡിയുടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടം പിണറായി വിജയനിലേക്ക് നീളുമെന്നാണ് ഷോൺ ജോർജ് അവകാശപ്പെടുന്നത്. “പ്രതിപക്ഷ നേതാവിന്റെ മകൾ വീണയ്ക്ക് ഈ ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. സിഎംആർഎൽ കമ്പനിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. എന്തിനാണ് ഈ പണം നൽകിയതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല,” അദ്ദേഹം പറഞ്ഞു. കേസിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംജി സർവകലാശാല ഇതുവരെ സിപിഎമ്മിന്റെ പാർട്ടി ഓഫീസ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ അവിടെ നല്ലൊരു വൈസ് ചാൻസലർ വന്നിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. നല്ലൊരു വിസിയെ ബിജെപി അഭിനന്ദിച്ചതിൽ തെറ്റില്ലെന്നും ആ തെറ്റ് ഇനിയും ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കില്ലാത്ത എന്ത് കുഴപ്പമാണ് വിസിയുടെ കാര്യത്തിൽ എസ്എഫ്ഐക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.










