ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ ജനസംഖ്യാപരമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. നിയമവിരുദ്ധമായ കുടിയേറ്റം മൂലമുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി അതിർത്തി പ്രദേശങ്ങൾ, മെട്രോ നഗരങ്ങൾ, വ്യവസായ നഗരങ്ങൾ എന്നിവ സന്ദർശിക്കാനും സമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യാപരമായ മാറ്റങ്ങൾ കേവലം ഒരു സാമൂഹിക വിഷയം മാത്രമല്ലെന്നും അത് രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, ക്രമസമാധാനം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംരക്ഷണത്തെയും സാമൂഹിക ഘടനയെയും അട്ടിമറിക്കുന്ന ഇത്തരം അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ സമിതി നടത്തും. മതാടിസ്ഥാനത്തിലും സാമൂഹികാടിസ്ഥാനത്തിലുമുള്ള അസ്വാഭാവിക ജനസംഖ്യാ മാറ്റങ്ങളുടെ പാറ്റേണുകൾ സമിതി വിശകലനം ചെയ്യും.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നൗലേക്കറാണ് ഈ ഉന്നതതല സമിതിയുടെ അധ്യക്ഷൻ. അദ്ദേഹത്തെ കൂടാതെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗ്ഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, ഡോ. ഷാമിക രവി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആണ് സമിതിയുടെ മെമ്പർ സെക്രട്ടറി.
അതിർത്തി കടന്നുള്ള അനധികൃത പ്രവർത്തനങ്ങൾ, അസ്വാഭാവികമായ കുടിയേറ്റങ്ങൾ, ആസൂത്രിതമായ ജനസംഖ്യാ വ്യതിയാനങ്ങൾ എന്നിവ സമിതി സൂക്ഷ്മമായി പരിശോധിക്കും. രാജ്യത്ത് ഇതിനകം നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ നിയമപരവും സുതാര്യവുമായ രീതിയിൽ കണ്ടെത്തുന്നതിനും, തടങ്കലിൽ വെക്കുന്നതിനും, അവരെ തിരികെ നാടുകടത്തുന്നതിനുമുള്ള കൃത്യമായ സമയബന്ധിതവും സ്ഥിരവുമായ ഒരു പ്രവർത്തന സംവിധാനം സമിതി സർക്കാരിന് ശുപാർശ ചെയ്യും. ഇതിനായി ആവശ്യമായ നിയമനിർമ്മാണ-ഭരണപരമായ ഇടപെടലുകളും സമിതി നിർദ്ദേശിക്കും.









