പശ്ചിമ ബംഗാളിൽ 15 വർഷത്തെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പുകഞ്ഞുരുകിയ ആഭ്യന്തര കലാപം ഒടുവിൽ പാർട്ടി പിളർപ്പിലേക്ക്. മമത ബാനർജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയിലെ വിമത എംപിമാർ ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം ചേരും. തൃണമൂലിൽ ഭിന്നത രൂക്ഷമാക്കി വിമതരെ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി ഈ യോഗത്തിൽ വിമത എംപിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ പൂർണ്ണ പിന്തുണയോടെയാണ് വിമതരുടെ ഈ നീക്കങ്ങൾ. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ടുകൊണ്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനാണ് വിമതരുടെ തീരുമാനം.
പശ്ചിമ ബംഗാൾ നിയമസഭയിൽ ഇതിനകം തന്നെ 58 വിമത ടിഎംസി എംഎൽഎമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയിൽ ലോക്സഭയിലും പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനാണ് വിമതർ ഇപ്പോൾ ലക്ഷ്യമിടുന്നത്. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് പാർട്ടിയുടെ പൂർണ്ണ അധികാരം കേന്ദ്രീകരിക്കുന്നതിലുള്ള കടുത്ത അമർഷമാണ് തൃണമൂലിനെ പിളർപ്പിന്റെ വക്കിലെത്തിച്ചത്.
പാർട്ടിയിലുണ്ടായ കടുത്ത പ്രതിസന്ധികൾക്ക് പിന്നാലെ, നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത വിമത നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ അഴിച്ചുപണികൾക്ക് അംഗീകാരം നൽകിയത്. മുതിർന്ന നേതാക്കളായ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി.
പാർട്ടി വിട്ട വിമതരെ മുഴുവൻ പദവികളിൽ നിന്നും നീക്കി. പ്രമുഖ നേതാക്കളായ സായോനി ഘോഷ്, സുദീപ് ബന്ദേോപാധ്യായ എന്നിവരെ പാർട്ടിയുടെ പ്രധാന ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയ ടിഎംസിയുടെ പ്രമുഖ നേതാക്കൾ സൂം വഴി വിർച്വലായി ഈ നിർണ്ണായക യോഗത്തിൽ പങ്കെടുത്തു.








