ഭാരതത്തിന്റെ ആകാശസീമകളെ പൂർണ്ണമായും സുരക്ഷിതമാക്കിക്കൊണ്ട് പ്രതിരോധ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഡിആർഡിഒ. ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBMs) വരെ അന്തരീക്ഷത്തിലും ബഹിരാകാശത്തും വെച്ച് തകർക്കാൻ ശേഷിയുള്ള അതിവേഗ മിസൈൽ പ്രതിരോധ സംവിധാനം ഭാരതം വിജയകരമായി പരീക്ഷിച്ചു. ജൂൺ 10, 11 തീയതികളിലായി വെറും 48 മണിക്കൂറിനുള്ളിൽ നടത്തിയ മൂന്ന് തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ, യു.എസ്, റഷ്യ, ചൈന, ഇസ്രയേൽ എന്നീ രാജ്യങ്ങൾ മാത്രം അടക്കിവാണിരുന്ന എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും ഔദ്യോഗികമായി സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞു. മോദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത ദേശീയ സുരക്ഷാ നയങ്ങളുടെയും ആത്മനിർഭർ ഭാരത് പദ്ധതിയുടെയും ഏറ്റവും വലിയ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചായ ചാന്ദിപ്പൂരിൽ നിന്നാണ് തദ്ദേശീയമായി വികസിപ്പിച്ച രണ്ട് അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകളുടെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയത്. ശത്രുക്കളുടെ 2,000 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും (IRBM) യുദ്ധവിമാനങ്ങളെയും വായുമാർഗ്ഗം തന്നെ കണ്ടെത്തി തകർക്കാൻ ഈ പ്രതിരോധ കവചത്തിന് സാധിക്കും. അന്തരീക്ഷത്തിന് ഉള്ളിൽ വെച്ച് തകർക്കുന്ന എൻഡോ-അറ്റ്മോസ്ഫെറിക് (endo-atmospheric) ശേഷിയും, അന്തരീക്ഷത്തിന് പുറത്ത് ബഹിരാകാശത്ത് വെച്ച് തന്നെ ശത്രു മിസൈലുകളെ ഇല്ലാതാക്കുന്ന എക്സോ-അറ്റ്മോസ്ഫെറിക് (exo-atmospheric) ശേഷിയും ഒരേസമയം തെളിയിച്ചാണ് ഭാരതീയ ശാസ്ത്രജ്ഞർ ചരിത്രം കുറിച്ചത്. ഇതിന് പുറമെ, ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് ശത്രുക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ‘നേവൽ ആന്റി-ഷിപ്പ് മിസൈൽ – മീഡിയം റേഞ്ച്’ (NASM-MR) മിസൈലിന്റെ ആദ്യ പരീക്ഷണവും ഇതോടൊപ്പം വിജയകരമായി പൂർത്തിയാക്കി.
ഭാരതത്തിന്റെ ഈ വൻ കുതിച്ചുചാട്ടം അയൽരാജ്യങ്ങളായ ചൈനയുടെയും പാകിസ്താന്റെയും നെഞ്ചിൽ തീകോരിയിടുന്നതാണ്. പാകിസ്താൻ ചൈനീസ് സഹായത്തോടെ വികസിപ്പിക്കുന്ന ഫത്തേഹ്-1, ഫത്തേഹ്-2, പി-282 തുടങ്ങിയ മൾട്ടിപ്പിൾ വാർഹെഡ് മിസൈലുകളുടെ ഭീഷണിയെ പൂർണ്ണമായും നിർവീര്യമാക്കാൻ ഭാരതത്തിന്റെ പുതിയ മിസൈൽ പ്രതിരോധ കവചത്തിന് സാധിക്കും. കാർഗിൽ യുദ്ധകാലത്ത് പാകിസ്താനിൽ നിന്നും ആണവ ഭീഷണി ഉയർന്നപ്പോൾ, മിസൈലുകളെ പ്രതിരോധിക്കാൻ ഇസ്രയേലിന്റെ ‘ആരോ-2’ (Arrow-2) സാങ്കേതികവിദ്യ ഭാരതം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് അമേരിക്കയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അത് ഭാരതത്തിന് നിഷേധിക്കപ്പെട്ടു. ഉപരോധങ്ങൾ കൊണ്ട് ഭാരതത്തെ തളർത്താമെന്ന് മോഹിച്ച പാശ്ചാത്യ ശക്തികൾക്കുള്ള ശക്തമായ മറുപടിയാണ് ഇന്ന് പൂർണ്ണമായും തദ്ദേശീയമായി ഡിആർഡിഒ നിർമ്മിച്ചെടുത്ത ഈ പ്രതിരോധ സംവിധാനം.
മിസൈൽ പ്രതിരോധത്തിന് ആവശ്യമായ അത്യാധുനിക ‘ഗ്രീൻ പൈൻ’ റഡാറുകൾ നൽകി അന്ന് ഇസ്രയേൽ ഭാരതത്തെ സഹായിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച് ഇന്ന് ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ‘ഭാരതീയ അയൺ ഡോം’ സ്വന്തമായി നിർമ്മിക്കുന്ന തലത്തിലേക്ക് രാജ്യം വളർന്നു കഴിഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഡിആർഡിഒ ചെയർമാൻ രാജേഷ് കുമാർ സിങ്ങും ശാസ്ത്രജ്ഞരെയും സൈന്യത്തെയും ഈ ചരിത്രനേട്ടത്തിൽ അഭിനന്ദിച്ചു. അതിർത്തികളിൽ ശത്രുക്കളുടെ ഏത് മിസൈൽ നീക്കത്തെയും തത്സമയം നിരീക്ഷിച്ച് തകർക്കാൻ ശേഷിയുള്ള റഡാറുകളും കമാൻഡ് സെന്ററുകളും ഇന്റർസെപ്റ്ററുകളും അടങ്ങുന്ന മൾട്ടി-ലെയർ പ്രതിരോധ ശൃംഖല ഭാരതത്തിന് ചുറ്റും പൂർണ്ണ സജ്ജമാകുന്നതോടെ, അഖണ്ഡ ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഇനി ആർക്കും തുരങ്കം വെക്കാനാകില്ലെന്ന് ഈ മാസ്സ് പരീക്ഷണത്തിലൂടെ മോദി സർക്കാർ തെളിയിച്ചിരിക്കുകയാണ്.












