ലോകത്തെ പ്രമുഖ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയുടെ വേദിയിൽ ആഗോളശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സാന്നിധ്യത്തിൽ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രധാന ചർച്ചാവിഷയം. ഇന്ത്യയെ ഒരു ഇടത്തരം ശക്തിയായല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായാണ് ഫ്രാൻസ് കാണുന്നതെങ്കിൽ, ഒമാൻ ഉൾക്കടലിലുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന്റെ അതൃപ്തിയിലാണ് അമേരിക്ക ഇന്ത്യയും തമ്മിലുള്ള ബന്ധം. ഈ രണ്ട് വൈരുദ്ധ്യങ്ങൾക്കിടയിലാണ് പ്രധാനമന്ത്രി മോദിയുടെ ഇത്തവണത്തെ സുപ്രധാന സന്ദർശനം.
മാക്രോണുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ മാക്രോണിന്റെ ഇന്ത്യൻ സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന പുതിയ ഘട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രതിരോധം, വ്യാപാരം, നിർണ്ണായക ധാതുക്കൾ എന്നിവയിലെ സഹകരണത്തിന് പുറമെ, ഇന്ത്യയിൽ എയർബസ്-ടാറ്റ H125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ആരംഭിച്ചതും പ്രതിരോധ മേഖലയിലെ വലിയൊരു ചുവടുവെപ്പാണ്. വെറുമൊരു ആയുധക്കച്ചവടത്തിനപ്പുറം അത്യാധുനിക യുദ്ധവിമാനങ്ങളുടെയും രഹസ്യ നിരീക്ഷണ വിമാനങ്ങളുടെയും എഞ്ചിൻ നിർമ്മാണം വരെയുള്ള കാര്യങ്ങളിൽ ഫ്രാൻസ് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളിയായി മാറിയിരിക്കുന്നു. നീസ് നഗരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചകളും ‘ഭാരത് ഇന്നവേറ്റ്സ് 2026’ ഉദ്ഘാടനവുമെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ ദീർഘകാല സൌഹൃദത്തിന്റെ ആഴം കൂട്ടുന്നതായിരുന്നു.
എന്നാൽ, ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നിൽ കനത്ത രാഷ്ട്രീയ നാടകീയതയാണുള്ളത്. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം ട്രംപും മോദിയും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അതിലുപരിയായി, അടുത്തിടെ ഇറാനെതിരെയുള്ള ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ ‘എം.ടി സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് അമേരിക്കൻ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.
ഈയൊരു കടുത്ത അന്തരീക്ഷത്തിലാണ് മോദി-ട്രംപ് ചർച്ച നടക്കുന്നത്. ഒമാൻ ഉൾക്കടലിലെ നാവികരുടെ മരണം വെറുമൊരു പുഞ്ചിരിയിലൂടെയോ കെട്ടിപ്പിടുത്തത്തിലൂടെയോ മായ്ച്ചുകളയാൻ ഇന്ത്യ തയ്യാറല്ല. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ പരമാധികാരവും താല്പര്യങ്ങളും വിട്ടുവീഴ്ചയില്ലാത്തതാണെന്ന കടുത്ത റെഡ്‌ലൈൻ ട്രംപിന് മുന്നിൽ മോദി വ്യക്തമാക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കാനും ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിക്കാനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയായത് ആഗോള വിപണിയിൽ എണ്ണവില കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.. ഇത്തവണ ജി7 വേദിയിലെത്തുന്ന മോദി വെറുമൊരു അതിഥിയല്ല, മറിച്ച് വൻശക്തികൾക്കിടയിൽ സ്വന്തം താല്പര്യങ്ങൾ ശക്തമായി വാദിക്കുന്ന കരുത്തുറ്റ നേതാവാണെന്ന് അടിവരയിടുന്നതാണ് എവിയനിലെ കാഴ്ചകൾ.








