ഭുവനേശ്വർ : ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ LRLACM (Long Range Land Attack Cruise Missile ) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും മിസൈൽ വിജയകരമായി കൈവരിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മിസൈലിന്റെ നിർണ്ണായകമായ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത്. ചന്ദീപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ സ്ഥാപിച്ച റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി സംവിധാനങ്ങൾ എന്നിവയിലൂടെ മിസൈലിന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെയും വ്യോമസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.
ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ക്രൂസ് മിസൈൽ. ഭൂപ്രകൃതിക്ക് അനുസരിച്ച്, റഡാറുകളുടെ നിരീക്ഷണ പരിധിയിൽ പെടാത്ത വണ്ണം വളരെ താഴ്ന്നു പറക്കാനുള്ള പ്രത്യേക ശേഷി ഈ മിസൈലിനുണ്ട്. അത്യാധുനിക ഗൈഡൻസ്, നാവിഗേഷൻ കൺട്രോൾ അൽഗോരിതങ്ങൾ, വേ പോയിന്റ് നാവിഗേഷൻ എന്നിവ ഉപയോഗിച്ചാണ് മിസൈൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത്. പരീക്ഷണത്തിൽ ഇതിന്റെ കൃത്യത തെളിയിക്കപ്പെട്ടു. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചറുകൾ ഉപയോഗിച്ച് കരയിൽ നിന്നും, യൂണിവേഴ്സൽ വെർട്ടിക്കൽ ലോഞ്ച് മോഡ്യൂൾ സിസ്റ്റം വഴി യുദ്ധക്കപ്പലുകളിൽ നിന്നും ഈ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും.
മിസൈലിന്റെ എല്ലാ സബ് സിസ്റ്റങ്ങളും രാജ്യത്തിനകത്ത് തന്നെയാണ് നിർമ്മിച്ചെടുത്തത്. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഈ മിസൈൽ പ്രൊജക്റ്റിന്റെ നോഡൽ ലബോറട്ടറി. ഹെെദരാബാദിലെ ഭാരത് ഡയനാമിക്സ് ലിമിറ്റഡ് , ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവരാണ് ഇതിന്റെ നിർമ്മാണ പങ്കാളികൾ. വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും പ്രതിരോധ വ്യവസായ പങ്കാളികളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ ദീർഘദൂര പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.











