ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം തർക്കങ്ങൾ ഇനി അവസാനിക്കണമെന്നും എല്ലാവരുടെയും ഡിഎൻഎ (DNA) ഒന്നുതന്നെയാണെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ. ഇന്ത്യൻ മുസ്‌ലിംകൾ തങ്ങളുടെ സാംസ്കാരിക മാതൃകയായി കാണേണ്ടത് പാകിസ്താനെയല്ല, മറിച്ച് ഇന്തോനേഷ്യയെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെ യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായിട്ടും ഹൈന്ദവ-ബുദ്ധ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇന്തോനേഷ്യയുടെ ശൈലിയാണ് ഇന്ത്യൻ മുസ്‌ലിംകൾക്ക് മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതം മാറുന്നതോടെ ഒരാളുടെ രാജ്യവും ചരിത്രവും മാറുമെന്ന തെറ്റായ ചിന്താഗതി ചിലർ മുസ്‌ലിംകൾക്കിടയിൽ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതാണ് വിഭജനത്തിലേക്ക് നയിച്ചതെന്ന് സുനിൽ അംബേദ്കർ ആരോപിച്ചു. ഈ വിഘടനവാദ ചിന്താഗതിക്ക് ഇനി അറുതിവരുത്തണം. നിലവിൽ മുസ്‌ലിം സമൂഹത്തിനുള്ളിൽ നിന്ന് തന്നെ നല്ല രീതിയിലുള്ള സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ ഉയർന്നുവരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ കുടുംബങ്ങളിൽ മൂന്ന് കുട്ടികൾ വേണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മുൻ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ജനസംഖ്യാ നിയന്ത്രണത്തേക്കാൾ രാജ്യത്ത് ജനസംഖ്യാപരമായ സന്തുലിതാവസ്ഥ (Demographic balance) നിലനിർത്താനാണ് ആർഎസ്എസ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. യൂറോപ്പും ചൈനയും തങ്ങളുടെ ജനസംഖ്യാ നയങ്ങൾ തിരുത്തിയത് നാം കണ്ടതാണ്. മുൻപ് 1947-ൽ രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളാണ്. ഭാവിയിൽ ഇത് രാജ്യത്തിന്റെ സംസ്കാരത്തെയും സ്വത്വത്തെയും ബാധിക്കുമെന്നും എന്നാൽ കുടുംബത്തിന്റെ വലുപ്പത്തെക്കുറിച്ച് ആർഎസ്എസ് ആർക്കും നിർദ്ദേശങ്ങളോ നിർബന്ധങ്ങളോ നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിന്റെ നിയമപരമായ നിലനിൽപ്പിനെക്കുറിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ചോദ്യങ്ങൾക്കും സുനിൽ അംബേദ്കർ മറുപടി നൽകി. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് സംഘടനയെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ആർഎസ്എസ് നിയമപരമായി അംഗീകരിക്കപ്പെട്ട ഒരു സാമൂഹിക സംഘടനയാണ്. വർഷങ്ങളായി വിവിധ സർക്കാരുകൾ പല തലങ്ങളിൽ ആർഎസ്എസിന്റെ സഹകരണം തേടിയിട്ടുണ്ട്. സംഘടനയുടെ റൂട്ട് മാർച്ചുകൾക്ക് പോലീസ് അനുമതി നൽകാറുണ്ടെന്നും പ്രാദേശിക ശാഖകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, ആർഎസ്എസിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി ബാങ്കുകൾ വഴിയാണ് നടക്കുന്നതെന്നും കൂട്ടിച്ചേർത്തു.









