പാകിസ്താൻ രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും (ISI) നടത്തുന്ന അനാവശ്യ ഇടപെടലുകൾ പരസ്യമായി സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണകാലത്ത് രാജ്യത്തിന്റെ പാർലമെന്റ് കാര്യങ്ങളിൽ ഐഎസ്ഐ നേരിട്ട് ഇടപെടുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാകിസ്താൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെയാണ് സ്വന്തം രാജ്യത്തെ ഭരണവ്യവസ്ഥയെയും രഹസ്യാന്വേഷണ ഏജൻസിയെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള പ്രതിരോധ മന്ത്രിയുടെ ഈ ആഭ്യന്തര തുറന്നുപറച്ചിൽ. നിയമനിർമ്മാണ പ്രക്രിയകളിലും പാർലമെന്റ് മാനേജ്‌മെന്റിലും ഐഎസ്ഐ ഉദ്യോഗസ്ഥർ സജീവമായി പങ്കെടുത്തിരുന്നതായും അദ്ദേഹം ആരോപിച്ചു.
ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ഐഎസ്ഐക്ക് രാജ്യത്ത് പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരുന്നതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. അന്നത്തെ ഐഎസ്ഐ മേധാവി ജനറൽ ഫൈസ് ഹമീദിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ പാർലമെന്റ് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി നാഷണൽ അസംബ്ലി സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി (Anti-Money Laundering laws) ബന്ധപ്പെട്ട ഭേദഗതികൾ ഉൾപ്പെടെയുള്ള നിർണായകമായ പല നിയമങ്ങളും പാസാക്കിയത് സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്. അവരുടെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് അന്ന് നിയമനിർമ്മാണം നടന്നതെന്നും, രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും പാർലമെന്റിൽ എങ്ങനെ പെരുമാറണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നതായും പ്രതിരോധ മന്ത്രി സഭയിൽ തുറന്നടിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ (PTI) സർക്കാരിന്റെ കാലത്ത് പാക് ഇന്റലിജൻസ് സംവിധാനം പാർലമെന്റിന്റെ പ്രവർത്തനങ്ങളെ അത്രമേൽ സ്വാധീനിച്ചിരുന്നു എന്നതിന് ഒരു കാബിനറ്റ് മന്ത്രിയിൽ നിന്ന് തന്നെയുണ്ടാകുന്ന അപൂർവ്വമായ അംഗീകാരമാണിത്.
നിലവിലെ പാകിസ്താന്റെ രാഷ്ട്രീയ ഘടനയെ ‘സിവിൽ-മിലിട്ടറി ഹൈബ്രിഡ് ഭരണം’ (Civil-military hybrid regime) എന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. ഈ സങ്കര ഭരണമാതൃക നിലവിൽ നല്ല ഫലങ്ങളാണ് നൽകുന്നതെന്നും ജനങ്ങൾക്കായി മികച്ച ഭരണം കാഴ്ചവെക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിചിത്രമായി വാദിച്ചു. സിവിൽ സർക്കാരും മിലിട്ടറിയും തമ്മിലുള്ള ഈ അധികാര പങ്കിടൽ വ്യവസ്ഥയെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. പാകിസ്താന്റെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, വിദേശനയം എന്നിവയിൽ സൈന്യം അമിതമായി ഇടപെടുന്നുവെന്ന് രാഷ്ട്രീയ പാർട്ടികളും അന്താരാഷ്ട്ര നിരീക്ഷകരും കാലങ്ങളായി ആരോപിക്കുന്നതാണെങ്കിലും, തങ്ങൾ ഭരണഘടനാപരമായ പരിധിക്കുള്ളിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് സൈനിക നേതൃത്വം എപ്പോഴും അവകാശപ്പെടാറുള്ളത്. എന്നാൽ പ്രതിരോധ മന്ത്രി തന്നെ പാർലമെന്റിനകത്ത് നടത്തിയ ഈ പുതിയ വെളിപ്പെടുത്തലുകൾ സൈന്യത്തിന്റെ ഒളിച്ചുകളി പൊളിക്കുന്നതാണ്.









