ഇന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ ഭീഷണിയുണ്ടെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ആരോപണങ്ങളെ ശക്തമായി തള്ളി ഇന്ത്യ. സർദാരിയുടെ പ്രതികരണം പൂർണ്ണമായും ‘അസംബന്ധമാണെന്നും’ വിദ്വേഷത്തിൽ നിന്നുടലെടുത്ത ‘മനഃപൂർവ്വമുള്ള രാഷ്ട്രീയ ആക്രമണമാണെന്നും’ ഇന്ത്യ തിരിച്ചടിച്ചു.
അയൽരാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാകിസ്ഥാന് കടുത്ത ഭാഷയിൽ മറുപടി നൽകിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ “പാകിസ്ഥാൻ പ്രസിഡന്റ് നടത്തിയ അനാവശ്യ പരാമർശങ്ങളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളയുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ അദ്ദേഹത്തിന് യാതൊരു അർഹതയുമില്ല.”
സ്വന്തം രാജ്യത്ത് മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഏറ്റവും മോശമായ ചരിത്രമുള്ള പാകിസ്ഥാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് വലിയ വിരോധാഭാസമാണെന്ന് ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. വിവിധ മതന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ലക്ഷ്യമിടുകയും വേട്ടയാടുകയും ചെയ്യുന്ന പാകിസ്ഥാന്റെ നീണ്ട ചരിത്രം കുപ്രസിദ്ധമാണ്. പാകിസ്ഥാനിലെ ഹിന്ദുക്കൾക്കും അഹമ്മദീയ വിഭാഗക്കാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ വിവിധ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വിവേചനപരമായ നിയമങ്ങളിലൂടെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ പാകിസ്ഥാനിൽ ഇപ്പോഴും തുടരുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വാരാണസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും, ഇന്ത്യയിലെ മറ്റ് മുസ്‌ലിം ആരാധനാലയങ്ങൾക്കും നേരെ ഭീഷണിയുണ്ടെന്ന് ആരോപിച്ച് സർദാരി എക്സിൽ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ശക്തമായ നീക്കം. പാകിസ്ഥാന്റെ വിദ്വേഷത്തിന്റെയും വർഗീയതയുടെയും ദേശീയ നയങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വ്യക്തമായ രാഷ്ട്രീയ ആക്രമണമായി മാത്രമേ സർദാരിയുടെ ഈ പ്രസ്താവനയെ കാണാൻ സാധിക്കൂ എന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.











