ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്ന വ്യോമസേനാ ആസ്ഥാനത്തെ ഔദ്യോഗിക രേഖകൾ പുറത്തുവന്നു. 2026 ജൂൺ 15-ലെ എയർ ഹെഡ്ക്വാർട്ടേഴ്സിലെ ഡയറക്ടറേറ്റ് ഓഫ് എൻജിനീയറിങ് (റഫാൽ) വിഭാഗത്തിന്റെ ഔദ്യോഗിക ഫയലുകളാണ് പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളെ അപ്പാടെ പൊളിച്ചടുക്കിയത്.
റഫാൽ വിമാനങ്ങളുടെ എഞ്ചിൻ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ‘സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻസിന്’ സാങ്കേതിക പിന്തുണയ്ക്കായി വ്യോമസേന നൽകിയ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ രേഖകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 2016-ലെ ഇന്ത്യ-ഫ്രാൻസ് അന്തർ സർക്കാർ കരാർ പ്രകാരം ഇന്ത്യ വാങ്ങിയ 36 റഫാൽ വിമാനങ്ങളും നിലവിൽ വ്യോമസേനയുടെ കീഴിൽ പൂർണ്ണ പ്രവർത്തന സജ്ജമാണെന്ന് ഈ ഔദ്യോഗിക രേഖയിൽ വ്യക്തമായി പറയുന്നുണ്ട്.
2026 സെപ്റ്റംബറിന് ശേഷവും റഫാൽ വിമാനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക-പരിപാലന പിന്തുണ ഉറപ്പാക്കുന്നതിനാണ് ഈ കരാർ നീട്ടുന്നത്. യുദ്ധകാലത്ത് ഒന്നിലധികം റഫാൽ വിമാനങ്ങൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുവെന്ന പാകിസ്താന്റെ ഔദ്യോഗിക വാദങ്ങളെയാണ് വ്യോമസേനയുടെ ഈ ദീർഘകാല പരിപാലന പ്ലാനിങ് രേഖ നേരിട്ട് തള്ളിക്കളയുന്നത്.
റഫാൽ വ്യൂഹത്തിന്റെ ഓപ്പറേഷണൽ ആവശ്യങ്ങൾ മുൻനിർത്തി അടുത്ത 5 മാസത്തെ പറക്കൽ സമയവും സാങ്കേതിക ആവശ്യങ്ങളും കണക്കാക്കിയാണ് ഈ സപ്പോർട്ട് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ടെണ്ടർ രേഖകൾ പ്രകാര ഒരു റഫാൽ വിമാനം പ്രതിവർഷം ശരാശരി 150 മണിക്കൂർ പറക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഈ 5 മാസത്തെ താൽക്കാലിക കാലയളവിൽ മുഴുവൻ റഫാൽ വിമാനങ്ങളും ചേർന്ന് ഏകദേശം 2,250 മണിക്കൂർ പറക്കൽ നടത്തുമെന്നും രേഖ വ്യക്തമാക്കുന്നു. 36 വിമാനങ്ങളുടെയും കൃത്യമായ കണക്കുകൾ നിരത്തി പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ഈ ഷെഡ്യൂൾ വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ കൃത്യമായ തെളിവാണ്.
2016-ൽ ഒപ്പുവെച്ച യഥാർത്ഥ കരാർ പ്രകാരം 36 യുദ്ധവിമാനങ്ങൾക്ക് പുറമെ അതിനോടനുബന്ധിച്ചുള്ള ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ, 5 വർഷത്തെ ഫ്ലീറ്റ് മെയിന്റനൻസ് സപ്പോർട്ട് എന്നിവയാണ് ഫ്രാൻസ് ഉറപ്പുനൽകിയിരുന്നത്. ഈ അഞ്ചു വർഷത്തെ കാലാവധി 2026 സെപ്റ്റംബർ 18-ഓടെ അവസാനിക്കുകയാണ്. ഇതിനുശേഷവും റഫാൽ വിമാനങ്ങളുടെ സാങ്കേതിക മികവും പ്രതിരോധ സന്നദ്ധതയും സുഗമമായി നിലനിർത്താനാണ് വ്യോമസേന ഇപ്പോൾ പുതിയ കരാറിലേക്ക് നീങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്താൻ കെട്ടിച്ചമച്ച വ്യാജ വാർത്തകളുടെ വിശ്വാസ്യതയെ ഈ ഔദ്യോഗിക പ്രതിരോധ വെളിപ്പെടുത്തലോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.








