പാക് അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി പാകിസ്താൻ ഭരണകൂടം. മേഖലയിലേക്കുള്ള ആഹാരം, ഇന്ധനം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ വിതരണം പാക് അധികൃതർ ബോധപൂർവ്വം തടയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വൻ ഭക്ഷ്യക്ഷാമത്തിലേക്കും ആരോഗ്യപ്രതിസന്ധിയിലേക്കുമാണ് പി.ഒ.കെ നീങ്ങുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) നേതൃത്വത്തിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ പാകിസ്താൻ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ പാക് സൈന്യവും പൊലീസും വാഹനങ്ങൾ തടയുന്നതോടെ സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിലായ അവസ്ഥയിലാണ്. ബിബിസി ഉർദു, ഡോൺ, എഎഫ്പി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പി.ഒ.കെയിലെ സങ്കീർണ്ണമായ ഈ അവസ്ഥ സ്ഥിരീകരിക്കുന്നുണ്ട്.
കശ്മീർ നിയമസഭയിൽ പാകിസ്താനിൽ കഴിയുന്ന അഭയാർത്ഥികൾക്കായി 12 സീറ്റുകൾ സംവരണം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് പ്രധാന കാരണം. ഈ സീറ്റുകൾ ഉപയോഗിച്ച് ഇസ്ലാമാബാദ് തങ്ങൾക്ക് അനുകൂലമായ ഡമ്മി സർക്കാരുകളെയാണ് പി.ഒ.കെയിൽ വാഴിക്കുന്നതെന്ന് പ്രാദേശിക സംഘടനകൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ജെ.എ.എ.സിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്താൻ കടുത്ത അടിച്ചമർത്തൽ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ സംഘർഷങ്ങളിൽ ഇതുവരെ 58-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചും യാത്രാ സൗകര്യങ്ങൾ തടഞ്ഞും പാകിസ്താൻ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായി കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിന് പുറമെ പാക് ഭരണകൂടം സപ്ലൈ ലൈനുകൾ പൂർണ്ണമായി ബ്ലോക്ക് ചെയ്തത് ദുരിതം ഇരട്ടിയാക്കി.
മേഖലയിലെ പ്രമുഖ നഗരങ്ങളായ മുസാഫറാബാദ്, പൂഞ്ച്, രാവലകോട്ട്, ബാഗ്, നീലം വാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ മരുന്നുകളോ ആഹാരമോ ലഭിക്കാനില്ലാതെ ജനങ്ങൾ തെരുവിൽ അലയുകയാണ്. കരിഞ്ചന്തയിൽ വൻ വില നൽകിയാണ് ആളുകൾ ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. റേഷൻ ഡിപ്പോകളിൽ പണം കെട്ടിവെച്ചിട്ടും ആഴ്ചകളായി ഗോതമ്പ് മാവ് അടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പാകിസ്താനിലെ റാവൽപിണ്ടി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോയി സ്വന്തം ആവശ്യത്തിന് ഭക്ഷണവും മരുന്നും വാങ്ങി വരുന്ന സാധാരണക്കാരെപ്പോലും അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ വെച്ച് പാക് പോലീസ് ക്രൂരമായി തടയുകയാണ്. സാധനങ്ങൾ വഴിയിൽ ഉപേക്ഷിച്ചാൽ മാത്രമേ പി.ഒ.കെയിലേക്ക് കടത്തിവിടൂ എന്ന കർശന നിലപാടിലാണ് പോലീസ്. അവശ്യസാധനങ്ങൾ കയറ്റിയ നൂറുകണക്കിന് ട്രക്കുകളാണ് ദിവസങ്ങളായി അതിർത്തികളിൽ കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക് അധികൃതർ ഉപരോധ വാർത്ത നിഷേധിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭം തണുപ്പിക്കാൻ പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തുന്ന വഴികൾ അടക്കുകയാണ് തങ്ങളുടെ തന്ത്രമെന്ന് ഒരു പാക് ഉദ്യോഗസ്ഥൻ തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ക്രൂരതയ്ക്കെതിരെ പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പിടിഐ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.









