പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ (Travel Document) മാത്രമാണെന്നും അത് ഒരാളുടെ പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ ഈ പുതിയ വിശദീകരണം രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് രാജ്യം പാസ്‌പോർട്ട് അനുവദിക്കുന്നത് എന്നതിരിക്കെ, ഇത് പൗരത്വ രേഖയല്ലെന്ന കേന്ദ്രത്തിന്റെ നിലപാടിലെ വൈരുദ്ധ്യമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഉൾപ്പെടെ വലിയ സംവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. പൗരത്വം തെളിയിക്കാൻ യഥാർത്ഥത്തിൽ എന്താണ് മാനദണ്ഡം എന്ന കാര്യത്തിൽ നിയമപരമായ അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, പാസ്‌പോർട്ടിന്റെ പിൻവശത്തുള്ള നിബന്ധനകൾ പ്രകാരം ഈ രേഖ വ്യക്തികളുടെ സ്വന്തമല്ലെന്നും, ഇത് പൂർണ്ണമായും ഭാരത സർക്കാരിന്റെ സ്വത്താണെന്നും സർക്കാർ ആവശ്യപ്പെടുമ്പോൾ ഇത് തിരികെ നൽകാൻ പൗരൻ ബാധ്യസ്ഥനാണെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
രാജ്യത്ത് പൗരത്വം തെളിയിക്കുന്ന രേഖകളെക്കുറിച്ച് നേരത്തെയും സുപ്രീം കോടതി ഉൾപ്പെടെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ, ആധാർ കാർഡ് എന്നത് ഒരാളുടെ വ്യക്തിത്വം തെളിയിക്കാനുള്ള രേഖ (Identity Document) മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സമാനമായി വോട്ടർ ഐഡി കാർഡും ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശവും വിലാസവും നൽകുന്നുണ്ടെങ്കിലും അതും പൗരത്വത്തിനുള്ള അന്തിമ രേഖയായി കണക്കാക്കാൻ കഴിയില്ല. നിലവിലെ പൗരത്വ നിയമങ്ങൾ അനുസരിച്ച് 1950 ജനുവരി 26-നും 1987 ജൂലൈ 1-നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർക്ക് ജനനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അർഹതയുണ്ട്. എന്നാൽ 1987 ജൂലൈയ്ക്ക് ശേഷം ജനിച്ചവർക്ക് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരിക്കണം. 2004 ഡിസംബർ 3-ന് ശേഷം ജനിച്ചവരാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം അല്ലെങ്കിൽ ഒരാൾ പൗരനും മറ്റേയാൾ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരനും ആകരുത് എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
അതേസമയം, രാജ്യത്തെ പാസ്‌പോർട്ട് സേവന രംഗത്തുണ്ടായ വൻ പുരോഗതിയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ (e-Passports) വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ വർഷം (2025) മാത്രം 1.5 കോടിയിലധികം പാസ്‌പോർട്ട് അധിഷ്ഠിത സേവനങ്ങളാണ് രാജ്യം നൽകിയത്. ഇതിൽ 1.39 കോടിയും പുതിയ പാസ്‌പോർട്ടുകളുടെ വിതരണമായിരുന്നു. പോലീസ് വെരിഫിക്കേഷൻ സമയമൊഴികെ, വെറും ആറ് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഇപ്പോൾ അപേക്ഷകർക്ക് പാസ്‌പോർട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ (PSK) എത്തുന്ന ജനങ്ങൾക്ക് ശരാശരി 45 മിനിറ്റിൽ താഴെ സമയം കൊണ്ട് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ പാസ്‌പോർട്ട് കേന്ദ്രങ്ങളുടെ എണ്ണം 77-ൽ നിന്നും ആറിരട്ടിയായി വർദ്ധിച്ച് 545-ൽ എത്തിച്ചതാണ് ഈ വേഗതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.










